വയോധികയെയും മകളെയും ആക്രമിച്ച പ്രതി റിമാൻഡിൽ
text_fieldsപത്തനംതിട്ട: പ്രായമായ സ്ത്രീയെയും അവരുടെ മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ്, കടപ്ര പരുമല വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ ജിജോ ജോസഫ് (39) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രതിയായ ജിജോയുടെ ബന്ധുവായ സ്ത്രീയെയും മകളെയുമാണ് ഇയാൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇപ്പോൾ അറസ്റ്റിലായ ജിജോ 2011ൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്.
അന്ന് ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും, എതിർത്ത് ബഹളംവെച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽനിന്ന് വീണ് ബോധരഹിത ആവുകയും ചെയ്തിരുന്നു. അന്ന് ഇയാൾക്കെതിരെ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇപ്പോൾ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്. ഇയാൾ തിരുവല്ല പുളിക്കീഴ് മാവേലിക്കര, പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പുളിക്കീഴ് സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ സജിൽ, രഞ്ജു, അരുൺ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

