ലോക്സഭാ പ്രതിനിധിയെ അറിയാൻ രണ്ടുനാൾ; ആകാംക്ഷയിൽ പത്തനംതിട്ട മണ്ഡലം
text_fieldsവോട്ടെണ്ണൽ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം
പത്തനംതിട്ട: 18ാം ലോക്സഭയിലേക്ക് പത്തനംതിട്ട മണ്ഡലത്തിന്റെ പ്രതിനിധി ആരെന്ന് അറിയാൻ മാസങ്ങളായി കാത്ത് കാത്തിരുന്ന ആ ദിനത്തിന് രണ്ട് നാൾ ശേഷിക്കെ വോട്ടെണ്ണല്ലിന് എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. സംസ്ഥാനത്ത് വോട്ടെടുപ്പ് ഏപ്രിൽ 26നായിരുന്നു. ഏഴുഘട്ട തെരഞ്ഞെടുപ്പ് പ്രകിയ പുർത്തിയാക്കി ഈമാസംനാലിനാണ് രാജ്യമാകമാനം വോട്ടെണ്ണൽ. യു.ഡി.എഫ്, എൻ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ വിജയം അവകാശപ്പെടുന്നുണ്ട്.
പാർട്ടി- മുന്നണി നേതൃത്വങ്ങൾ പ്രവർത്തകരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടലുകൾ പിഴക്കില്ലെന്നും ഉറപ്പിച്ച് പറയുന്നു. അതേസമയം സംസ്ഥാനത്ത് പോളിങ് ശതാമനത്തിൽ ഏറ്റവൂം കുറവ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി കണക്കുകൂട്ടലുകൾ പിഴക്കാമെന്നു സൂചനകളും പുറത്തുവരുന്നുണ്ട്. സിറ്റിങ് എം.പിയായ യു.ഡി.എഫ് സ്ഥാനാർഥി ഹാട്രിക്ക് തികച്ചാണ് വീണ്ടും മത്സരത്തിന് ഇറങ്ങിയത്. മുൻ ധനമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്കിനെയാണ് എൽ.ഡി.എഫ് അവതരിപ്പിച്ചത്. അതേസമയം തലമുതിർന്ന കോൺഗ്രസ് നേതാവായ എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആൻണിയെ ഇറക്കി അദ്ഭുതങ്ങൾ സൃഷ്ടിക്കാനാണ് എൻ.ഡി.എ തയാറായത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ മണ്ഡലമായി പത്തനംതിട്ട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വോട്ടിങ് ശതമാനം - 63.37. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 1,20, 826 വോട്ടുകളുടെ വ്യത്യാസമാണ് ഇപ്രാവശ്യം. 11 ശതമാനം വ്യത്യാസം. കഴിഞ്ഞ പ്രാവശ്യം (2019) ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ 74.24 ശതമാനമായിരുന്നു പോളിങ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സുക്ഷിച്ചിരിക്കുന്ന ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണലും നടക്കുന്നത്.
വോട്ടെണ്ണലിന് പൂർണ സജ്ജം
വോട്ടെണ്ണൽ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണൻ വ്യക്തമാക്കി. രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30 ന് ഇ.വി.എമ്മുകളിലെ എണ്ണൽ തുടങ്ങും. ഇ.വി.എം എണ്ണുന്ന ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. വീട്ടു വോട്ടിങില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിടെ ഒരു ടേബിളില്‍ ഒരു അസി.റിട്ടേണിംങ് ഓഫീസര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംങ് ഹാളുകള്‍ ക്രമീകരിക്കും. ഓരോ ഹാളിലും 14 മേശകൾ സജ്ജമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശ, സര്‍വീസ് വോട്ട് എണ്ണുന്നതിനു മുമ്പായി സ്കാനിംഗിനു വേണ്ടി ഒരു ഹാളിലായി 14 മേശ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും ഇ.വി.എമ്മുകള്‍ എണ്ണുന്നതിനായി 14 മേശ വീതം ക്രമീകരിക്കും.
ഇ.വി.എം, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് മേശയിലേക്ക് സ്ഥാനാര്‍ഥിക്ക് കൗണ്ടിങ് ഏജന്റുമാരെ നിയമിക്കാം. ഓരോ സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന് ഏജന്റിനും റിട്ടേണിങ് ഓഫിസറുടെ ടേബിളില്‍ കൗണ്ടിങ് പ്രക്രിയ വീക്ഷിക്കാം. കൗണ്ടിങ് ഏജന്റുമാരെ അവര്‍ക്കായി അനുവദിച്ച എൽ.എ.സി/മേശ നമ്പര്‍ വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കില്ല.കൗണ്ടിങ് ഏജന്റ്, തിരിച്ചറിയൽ കാര്‍ഡും ഫോറം 18 ന്റെ പകര്പ്പുംകൈയിൽ സൂക്ഷിക്കണം. കൗണ്ടിംങ് ഹാളില്‍ പ്രവേശിക്കുമ്പോള്‍ റിട്ടേണിങ് ഓഫീസര്‍ അനുവദിക്കുന്ന ബാഡ്ജ് കൈയില്‍ കരുതണം. ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുക.
വോട്ടെണ്ണൽ ക്രമീകരണങ്ങള്‍ വിശദീകരിക്കാൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച വാർത്താസേമ്മളനത്തിൽ ജില്ല പോലീസ് മേധാവി വി. അജിത്ത്, തിരുവല്ല എ.ആർ.ഒ സഫ്ന നസറുദ്ദീന്‍, അടൂര്‍ എ.ആർ.ഒ വി. ജയമോഹന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.
വോട്ടെണ്ണലിന് പൂർണ സജ്ജം
വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് ലോക്കല്‍പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവയുടെ ത്രിതല സുരക്ഷയാണ് ഒരുക്കുക. കൗണ്ടിംങ് ഹാളിന്റെ പ്രധാനഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ നിർത്തിയിടാൻ പ്രത്യേകസ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
റിട്ടേണിങ് ഓഫീസര്‍മാര്‍, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന് ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന് കമീഷന് നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിങ് ഹാളില്‍ പ്രവേശനമില്ല.
മൊബൈല്‍ ഫോണ്‍ ഒബ്സര്‍വര്‍ക്ക് മാത്രം
വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംങ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക മുറി ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണമായി പകര്‍ത്താനായി ഔദ്യോഗിക കാമറ മാത്രമേ അനുവദിക്കൂ. മറ്റുള്ളവർക്ക് ചിത്രമോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും. ഏതു സാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല. വോട്ടെണ്ണല്‍ ഫലം തല്‍സമയം അപ്ലോഡ് ചെയ്യുന്നത് എന്‍കോര്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. അറുനൂറോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചത്. ഇവരുടെ അവസാനഘട്ട നിയമനം തെരഞ്ഞെടുപ്പു ദിവസം രാവിലെ അഞ്ചിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

