ടൗൺ സ്ക്വയറിന്റെ പടികൾ പൊളിച്ചതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ പ്രതിഷേധം
text_fieldsപത്തനംതിട്ട: നഗരസഭ കൗൺസിലിന്റെ അനുമതി ഇല്ലാതെ ടൗൺ സ്ക്വയറിന്റെ പടികൾ പൊളിച്ചുനീക്കിയതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് പ്രതിഷേധം. കൗൺസിൽ യോഗത്തിന്‍റെ ശൂന്യവേളയിൽ വിമർശനവുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് ബാനർ ഉയർത്തി. പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ പാസായതായി അറിയിച്ച് ചെയർപേഴ്സൻ സിന്ധു അനിൽ യോഗം അവസാനിപ്പിച്ചു.
വാക്കാൽ അനുമതി നൽകിയാണ് ഓട നിർമാണത്തിനായി ടൗൺ സ്ക്വയറിന്റെ പടികൾ പൊളിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ സമ്മതിച്ചിരുന്നു. എന്നാൽ, പൊതു- സാമൂഹിക ഇടങ്ങൾക്ക് വലിയ പരിമിതി ഉണ്ടായിരുന്ന ജില്ല ആസ്ഥാനത്തിന് അഭിമാനമായി മാറിയ പദ്ധതി സംരക്ഷിക്കാൻ കഴിയാത്തത് പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപിച്ച് മുൻ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈനും രംഗത്തെത്തിയിരുന്നു. ഓണത്തിന് ജനങ്ങൾ ഒത്തുചേർന്ന് ഉല്ലസിക്കേണ്ട സ്ഥലം മാത്രമല്ല, ജില്ലയുടെ പിതാവായ കെ.കെ. നായരുടെയും ജസ്റ്റിസ് ഫാത്തിമ ബീവിയുടെയും സ്മാരകം കൂടിയാണ് ടൗൺ സ്ക്വയർ എന്ന് നഗരസഭ അധ്യക്ഷ മറന്നുപോകരുതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി.കെ അനീഷ് പറഞ്ഞു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തത് മൂലം വന്യജീവികളുടെ ആക്രമണം ഉൾപ്പെടെ വലിയ ബുദ്ധിമുട്ടിലാണ് നഗരവാസികളെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണാൻ ഭരണസമിതി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി വി.ആർ. ജോൺസൺ, വിദ്യാഭ്യാസ കലാകായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശോഭ കെ മാത്യു, ബിജിമോൾ മാത്യു, അനില അനിൽ, എം.എൻ വിജയരാജൻ, അജിൻ വർഗീസ്, മഞ്ജു പ്രദീപ്, ജോജി ശാമുവേൽ, അൻസിൽ അഹമ്മദ്, അമ്മിണി പി.ഡി, ഷൈനി അഷ്റഫ്, കൊച്ചുറാണി ശ്യാംരാജ്, മുണ്ടു കോട്ടയ്ക്കൽ സുരേന്ദ്രൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

