കുടിവെള്ളമില്ല; സമരത്തിനിറങ്ങി കുട്ടങ്കരിക്കാര്
text_fieldsതിരുവല്ല: കുടിവെള്ളം കിട്ടാതായതിനെ തുടർന്ന് സമരവുമായി കുട്ടങ്കരിക്കാര്. ബുധനാഴ്ച ജല അതോറിറ്റിയുടെ തിരുവല്ല ഡിവിഷന് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍പ്പെടുന്ന കുട്ടങ്കരിയിലും ആറ്റുചിറയിലുമാണ് പൈപ്പിലൂടെയുളള കുടിവെള്ള വിതരണം താളംതെറ്റിയിരിക്കുന്നത്. കുട്ടങ്കേരി, ആറ്റുചിറ, ചീപ്പ്, കോട്ടാലി പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചിട്ട് ഏഴു ദിവസത്തോളമായി. ചുമത്രയുടെ മറ്റ് ഭാഗങ്ങളില്‍ അഞ്ച് ദിവസമായി വെളളം പൈപ്പിലൂടെ എത്തിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ചില ദിവസങ്ങളില്‍ പൈപ്പിലൂടെ വെളളം വരുന്നത് പുലര്‍ച്ച രണ്ടുമണിമുതല്‍ രണ്ടുമണിക്കൂറാണ്. നൂല്വണ്ണത്തിലാകും ഈ സമയം ഒഴുക്ക്. കുടിക്കാനായിപ്പോലും എല്ലാ കുടുംബങ്ങള്‍ക്കും ഈ സമയം കൊണ്ട് ജലം ശേഖരിച്ചുവെക്കാനാകില്ല. താഴ്ന്ന പ്രദേശമാണിവിടം. ഉയരമുള്ള സ്ഥലങ്ങളില്‍പ്പോലും ജലവിതരണം കാര്യക്ഷമമായി നടക്കുമ്പോള്‍ കുട്ടങ്കരിയില് സംഭവിക്കുന്നതെന്താണെന്ന് അധികൃതര്‍ വിശദീകരിക്കുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആര്. മനു പറഞ്ഞു. അഞ്ച് മാസം മുമ്പുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെ ജലവിതരണം നടന്നിരുന്ന ഭാഗങ്ങളാണിത്. ബുധനാഴ്ച നടന്ന സമരം നഗരസഭയിലെ പ്രതിപക്ഷനേതാവ് അഡ്വ. ജെനുമാത്യു ഉദ്ഘാടനം ചെയ്തു.
അഡ്വ. ആര്. മനു അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് കൗണ്‍സിലര്‍ ആശാ സജീവ്, പി.കെ. ഷാജി, അഡ്വ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലൈനിലെ പ്രശ്നം ഒരു മാസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

