തണ്ണിത്തോട് റോഡിൽ ഇഞ്ചവെട്ട് സജീവം; സഞ്ചാരികൾക്ക് കൗതുകം
text_fieldsഇഞ്ച തല്ലിയിളക്കുന്ന ഓമനക്ക
കോന്നി: കോന്നി- തണ്ണിത്തോട് റോഡിലെ പേരുവാലി വനഭാഗത്ത് യാത്രക്കാര്‍ക്ക് കൗതുകമായി ഇഞ്ചവെട്ട് സംഘങ്ങള്‍. ഇഞ്ച തല്ലിയിളക്കുന്ന ജോലികള്‍ സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നതാണ്. തണ്ണിത്തോട് മൂഴി ഇലവുങ്കല്‍ ഉന്നതിയില്‍ താമസിക്കുന്ന ഓമനക്കയാണ് ഇഞ്ച ശേഖരിക്കുന്നത്.
നാല്പത് വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ഭർത്താവ് ശശി നേരത്തെ ഇഞ്ചവെട്ടിയിരുന്നു. നിശ്ചിത നീളത്തില്‍ മുറിച്ച് വെട്ടുകത്തിയുടെ മൂര്‍ച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് തല്ലിയെടുക്കുന്ന ഇഞ്ചകള് ഉണക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു വലിയ കഷണത്തിന് നൂറ് രൂപയാണ് വില. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കോന്നി തണ്ണിത്തോട് റോഡില്‍ യാത്ര ചെയ്യുന്നവരാണ് ഇവരില്‍ നിന്നും ഇഞ്ചവാങ്ങുന്നത്. റോഡരുകില്‍ നിന്ന് തന്നെ ഇഞ്ച പരുവപ്പെടുത്തുന്നതിനാല്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സൗകര്യ പ്രദമാണ്. വെളുത്ത ഇഞ്ച, പാലിഞ്ച തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇലപൊഴിയും വനങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. ജനുവരി,ഫെബ്രുവരി മാസങ്ങളാണ് ഇഞ്ചയുടെ സീസണ്.
ഉണങ്ങിയ ഇഞ്ച കത്തിക്കുമ്പോഴുണ്ടാകുന്ന പുക കൊതുക് നശീകരണത്തിനും ഉത്തമമാണ്. ഇഞ്ചയുടെ തൊലി പൂക്കള്‍ തുടങ്ങിയവക്കാണ് ഔഷധ ഗുണമേറെയും. ജനിച്ച് മാസങ്ങള്‍ പ്രായമുള്ള കുട്ടികളെ കുളിപ്പിക്കുന്നതിനും പഴമക്കാര്‍ ഇഞ്ചയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ മൃദുവായ ഭാഗം സ്നാനത്തിനും പരുപരുത്ത ഭാഗം പാത്രം കഴുകുന്നതിനും ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

