കാണിപ്പൊന്ന് കൈമാറിപ്പോയ സംഭവം ദേവസ്വം വിജലൻസ് അന്വേഷിക്കും
text_fieldsപത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും. ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണനാണ് അന്വേഷണത്തിനായി നിർദേശം ലഭിച്ചത്. പന്തളം കോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള അയ്യപ്പന്‍റെ തിരുവാഭരണത്തിലെ അമൂല്യ വസ്തുവാണ് കാണിപ്പൊന്ന്.
കഴിഞ്ഞ ദിവസം പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെത്തിയ ദേവസ്വം വിജിലൻസ് സ്പെഷൽ കമീഷണർ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ അന്വേഷിച്ചു. വിഷുദർശനത്തിനിടെയാണ് കാണിപ്പൊന്ന് നഷ്ടമായത്. വിഷുദർശനത്തിനെത്തുന്ന രാജകുടുംബാംഗങ്ങൾക്ക് കണ്ണിൽവെച്ച് തൊഴാനായി കാണിപ്പൊന്ന് പൂജാരി നൽകാറുണ്ട്.
ഇവർ ഇത് തൊഴുത ശേഷം തിരികെ ഏൽപിക്കുകയാണ് പതിവ്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് ക്ഷേത്രത്തിലെ പൂജാരിയാണ് ഇങ്ങനെ നൽകുന്നത്. എന്നാൽ, ഇക്കഴിഞ്ഞ വിഷുദിവസം പൂജാരി രാജകുടുംബാംഗമാണെന്നു കരുതി മറ്റൊരാൾക്ക് ഇത് നൽകുകയായിരുന്നു. ഇയാൾ ഇത് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. സുരക്ഷാ വീഴ്ചയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ, അശ്രദ്ധ തുടങ്ങിയവ പരിശോധിക്കണമെന്ന് രാജകുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാണിപ്പൊന്ന് കൊണ്ടുപോയ ഭക്തനെ തിരിച്ചറിഞ്ഞത്. പന്തളം മുളമ്പുഴ സ്വദേശിയായിരുന്നു ഈ ഭക്തൻ. പിന്നീട് ഇയാളുടെ വീട്ടിലെത്തി കാണിപ്പൊന്ന് വീണ്ടെടുക്കുകയായിരുന്നു. അശ്വാരൂഢനായ അയ്യപ്പന്‍റെ രൂപമാണ് കാണിപ്പൊന്നിലുള്ളത്. മേൽശാന്തി തനിക്ക് ഇതു വിഷുക്കൈനീട്ടമായി നൽകിയതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ കാണിപ്പൊന്ന് വീട്ടിൽ കൊണ്ടുപോയതെന്ന് പൊലീസിനോട് പറഞ്ഞു.
ഇയാൾ വീട്ടിൽ വിളക്കുവെക്കുന്നിടത്ത് ഇത് ഭക്തിയോടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് കൊട്ടാരത്തിനോ ദേവസ്വം ബോർഡിനോ പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇത് കേസാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

