കെ റെയില്‍: ചിലർ ആസൂത്രിതമായി ആശങ്കപരത്തുന്നു -മന്ത്രി കെ.എന്‍. ബാലഗോപാല്‍
text_fieldsപത്തനംതിട്ട: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അര്‍ധ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന വികസനത്തിെൻറ നാഴികക്കല്ലാണെന്നും ചിലർ ആസൂത്രിതമായി ആശങ്കപരത്തുകയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ.
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കാൻ ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം 'ജനസമക്ഷം സില്‍വര്‍ ലൈന്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ റെയില്‍ കേരളത്തിെൻറ വര്‍ത്തമാനത്തില്‍നിന്ന് ഭാവിയിലേക്കുള്ള പാലമാണ്. നാടിെൻറ വികസനത്തിനും ഭാവിതലമുറക്കുമായുള്ള അഭിമാന പദ്ധതിയാണ് കെ റെയില്‍. എതിർത്ത പദ്ധതികൾ മിക്കതും നടപ്പായിട്ടുണ്ട്. ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും.
ഗ്രാമ പ്രദേശങ്ങളിലുള്ളവർക്ക് നാലിരട്ടി തുക ലഭിക്കും. നാടിെൻറ വികസനത്തിന് അടിസ്ഥാന സൗകര്യം വർധിക്കണം. ഈ പദ്ധതി പുതിയ തലമുറക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷതവഹിച്ചു. പദ്ധതി നടപ്പാക്കുമ്പോൾ പാരിസ്ഥിത ആഘാതം ഉണ്ടാക്കില്ലെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾക്ക് വില കുറയുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, കെ റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത്കുമാര്‍, കെ. റെയില്‍ പ്രോജക്ട് ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ പി. ജയകുമാര്‍, കെ റെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജിബു ജേക്കബ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.