‘ദുബൈയിൽ ഡെലിവറി ബോയി ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടി’, യുവാക്കൾ വിദേശത്ത് കുടുങ്ങിയെന്ന് ബന്ധുക്കൾ
text_fieldsപത്തനംതിട്ട: ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ചെന്നീർക്കര ചിറക്കേരോട്ട് വിപിൻകുമാർ, ചെന്നീർക്കര കല്ലുങ്കൽ മനീഷ്, ഓച്ചിറ ആലുംപീടിക കോയിക്കത്തറ കിഴക്കേതിൽ ആദിത് വിജയ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇവർ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുബൈയിൽ ഡെലിവറി ബോയി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം കല്ലമ്പലം സ്വദേശി പണം വാങ്ങിയതെന്ന് ഇവർ പറഞ്ഞു. ഇതിൽ രണ്ടുപേർ 1,30,000 രൂപ വീതവും ഒരാൾ 1,20,000 രൂപയുമാണ് നൽകിയത്. ചെന്നീർക്കര ചരിവുകാല സ്വദേശിനിയാണ് ഏജന്റായി പണം വാങ്ങി കല്ലമ്പലം സ്വദേശിക്ക് നൽകിയതെന്ന് ഇവർ പറഞ്ഞു. എന്നാൽ, വിസിറ്റിങ് ദുബൈയിൽ എത്തിച്ച ശേഷം ജോലി തരപ്പെടുത്താതെ കബളിപ്പിക്കുകയായിരുന്നു. യുവാക്കളുടെ വിസ കാലാവധിയും കഴിഞ്ഞു.
രണ്ടുലക്ഷം രൂപ വീതം നൽകിയാൽ നാട്ടിൽ വിടാമെന്നാണ് കല്ലമ്പലം സ്വദേശി പറയുന്നതെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ ഇയാളുടെ ഭീഷണിയുമുണ്ട്. സംഭവത്തിൽ ജില്ല പൊലീസ് മേധാവി, ഇലവുംതിട്ട പൊലീസ്, നോർക്ക, ആന്റോ ആന്റണി എം.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കളായ ബിന്ദുകുമാർ, റാണി, സാജി ലക്ഷ്മി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

