പന്തളത്ത് തോരാമഴയും തീരാദുരിതവും
text_fieldsഅച്ചൻകോവിലാറ്റിൽ വയറപ്പുഴ കടവിലെ നടപ്പാലം കുത്തൊഴുക്കിൽ തകർന്നപ്പോൾ
പന്തളം: ശക്തമായ മഴയിൽ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ വയറപ്പുഴ കടവിൽ പന്തളം നഗരസഭയിലെ മൊടിയൂർക്കോണം ഭാഗവും കുളനട പഞ്ചായത്തിലെ നെട്ടൂർ ഭാഗവുമായി ബന്ധിപ്പിക്കാൻ നിർമിച്ച താൽക്കാലിക നടപ്പാലം കുത്തൊഴുക്കിൽ തകർന്നു. തുമ്പമൺ, മണ്ണാകടവ് സിൻജോ ഭവൻ വീട്ടിൽ മോനി ജോയിയുടെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. രാവിലെ മുതൽ മഴ ദുരിതപ്പെയ്ത്തായി തുടർന്നെങ്കിലും ഉച്ചക്കുശേഷം നേരിയ ശമനമുണ്ടായി.
ശക്തമായ മഴയിൽ നവീകരണമില്ലാതെ കിടക്കുന്ന ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ടായത് യാത്രാദുരിതം ഇരട്ടിയാക്കി. കൃഷിനാശം ഉണ്ടായിട്ടില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയത് കർഷകർക്ക് ആശങ്കയായി.
മരങ്ങൾ വീണും മരച്ചില്ലകൾ ഒടിഞ്ഞും വൈദ്യുതി ലൈനുകൾ തകരാറിലാകുന്നതു വൈദ്യുത തടസ്സത്തിനും കാരണമായി. കുളനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈനിൽ മരം വീണു വൈദ്യുതബന്ധം തടസ്സപ്പെട്ടു. മരം മുറിച്ചുനീക്കിയാണ് ഇവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. പന്തളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനുള്ള നടപടി റവന്യൂ വകുപ്പും നഗരസഭയും ആരംഭിച്ചിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ നേരിയതോതിൽ ജലം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

