പത്തനംതിട്ടയിൽ ഹര്‍ത്താല്‍ പൂർണം; തിരുവല്ലയിൽ കാൻസർ രോഗിയെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി
text_fieldsനിതിൻ രാജിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ച് സാധുജന വിമോചന സംയുക്തവേദി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടത്തിയ പ്രകടനം
പത്തനംതിട്ട: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തിൽ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദലിത്, ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിൽ പൂർണം. ജനങ്ങൾ വലഞ്ഞു. ബസുകളോ മറ്റു വാഹനങ്ങളോ തടയില്ലെന്നും വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്‌ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മിക്കയിടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. അടൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തിരുവല്ല, റാന്നി, കോന്നി, പന്തളം, മല്ലപ്പള്ളി, കോഴഞ്ചേരി, ചിറ്റാർ തുടങ്ങിയ മേഖലകളിലും ഹർത്താലിൽ ജനങ്ങൾ വലഞ്ഞു.
ജില്ലയിൽ സ്വകാര്യ ബസുകളൊന്നും ഓടിയില്ല. കെ.എസ്.ആർ.ടി.സിയും സർവിസ് നിർത്തിവെച്ചു. ദീർഘദൂര സർവിസുകൾ മുടങ്ങിയത് യാത്രക്കാരെ വലച്ചു. വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. പത്തനംതിട്ട നഗരത്തിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. രാവിലെ തുറന്ന ബാങ്കുകളും സർക്കാർ ഓഫിസുകളും ഉൾപ്പെടെയാണ് അടപ്പിച്ചത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസുകൾ എത്തിയില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവേശന കവാടങ്ങളിൽ ബസുകൾ തടഞ്ഞ് സമരാനുകൂലികൾ പ്രതിഷേധിച്ചു.
തിരുവല്ലയിൽ കാൻസർ രോഗിയെ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ രോഗിയെയാണ് സമരക്കാർ തടഞ്ഞത്. രോഗിയോട് തട്ടിക്കയറുകയും ചെയ്തു. ചികിത്സ രേഖ കാണിച്ചാൽ വിടാമെന്ന് സമരക്കാർ പറഞ്ഞു. മരുന്നുമായി വന്ന വാഹനം തിരുവല്ലയിൽ തടഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. പല സ്ഥലത്തും യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റം നടന്നു. ബസ് സ്റ്റാൻഡുകളിൽ നിരവധി യാത്രക്കാർ കുടുങ്ങി. വിവിധ കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

