ബഡ്സ് സ്കൂളിനും വൃദ്ധസദനത്തിനുമായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു
text_fieldsവഞ്ചികപൊയ്കയിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവാക്കി ബഡ്സ് സ്കൂളിനും വൃദ്ധസദനത്തിനുമായി നിർമിച്ച രണ്ട് കെട്ടിടങ്ങൾ ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. പത്തനംതിട്ട നഗരസഭയിൽ 32ാം വാർഡിൽ വഞ്ചികപൊയ്കയിലാണ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററും വൃദ്ധസദനവും. ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം നടത്തി കുറച്ചുനാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് വിവിധ കാരണങ്ങളാൽ കെട്ടിടം അടച്ചുപൂട്ടി. എന്നാൽ പണി പൂർത്തിയാകാത്തതിനാൽ വൃദ്ധസദനം ഇതുവരെ പ്രവർത്തിച്ചിട്ടില്ല.
2015 ആഗസ്റ്റിൽ യു.ഡി.എഫ് ഭരണസമിതി കാലത്ത് പണികൾ തുടങ്ങുകയും 2019 ആഗസ്റ്റിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തുകയും ചെയ്തതാണ്. സ്ഥലവാസിയായ വഞ്ചികപൊയ്ക തേമ്പാറപുത്തൻവീട്ടിൽ ടി.ജി. ചാക്കോയാണ് വൃദ്ധസദനത്തിനും ബഡ്സ് റീഹാബിലറ്റേഷൻ സെന്ററിനുമായി സ്ഥലം സൗജന്യമായി നഗരസഭക്ക് നൽകിയത്. സമീപമുള്ള അംഗൻവാടിക്കും ഇദ്ദേഹമാണ് സൗജന്യമായി സ്ഥലം നൽകിയത്.
ഉയർന്ന പ്രദേശമായ ഇവിടെ വെള്ളത്തിന് കടുത്ത ക്ഷാമമാണ്. ഭിന്നശേഷിക്കാർക്കായിട്ടാണ് ബഡ്സ് സ്കൂൾ ആരംഭിച്ചത്. ഒരു അധ്യാപികയും സഹായിയും ഇവിടെയുണ്ടായിരുന്നു. 2018-19 ലെ നഗരസഭ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. 24 ലക്ഷം രൂപയാണ് കെട്ടിടനിർമാണത്തിന് വിനിയോഗിച്ചത്. ഒറ്റനില കെട്ടിടമാണിത്. ഓഫിസ്, ക്ലാസ് മുറി, തെറപ്പി മുറി, അടുക്കള, സ്റ്റോർ എന്നിവ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടത്തോട് ചേർന്ന് കിണറുമുണ്ട്. എന്നാൽ, അനുയോജ്യമല്ലാത്ത സ്ഥലത്താണ് കെട്ടിടം നിർമിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം ഉയർന്നു. ഇതോടെ വഞ്ചിപ്പൊയ്കയിൽ നിർമിച്ച കെട്ടിടം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ജില്ല സാമൂഹിക നീതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും കെട്ടിടത്തിന് എതിരായിരുന്നു. കെട്ടിടം ഭിന്നശേഷി സൗഹൃദമല്ലാത്തതിനാൽ രജിസ്ട്രേഷൻ നൽകാൻ പറ്റില്ലെന്ന നിലപാടുമുണ്ടായി. നഗരത്തിൽനിന്നും ഏറെ മാറി യാത്രാസൗകര്യങ്ങൾ കുറഞ്ഞ കുന്നിൻപുറത്ത് സ്കൂൾ നിർമിച്ചതിനാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എത്തിച്ചേരാൻ പ്രയാസമാണെന്നായിരുന്നു കണ്ടെത്തൽ. വാഹനം എത്താൻ കഴിയുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലമായതാണ് പ്രധാന പോരായ്മയായ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോൾ നഗരത്തിൽ 26ാം വാർഡിൽ ചിറ്റൂർ റോഡിൽ വാടക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്. 2022 ഡിസംബറിലെ കൗൺസിൽ യോഗത്തിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തത്. വലിയ തുകയാണ് കെട്ടിടത്തിന് പ്രതിമാസ വാടക. നഗരസഭയുടെ മറ്റു പദ്ധതികൾക്കായി കെട്ടിടം ഉപയോഗപ്പെടുത്താനും കഴിഞ്ഞിട്ടില്ല.
2014ൽ എ.കെ. ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബഡ്‌സ് െസന്‍ററിന് സമീപത്തായി വൃദ്ധസദനത്തിന്‍റെ പണികൾ ആരംഭിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പണികൾ പൂർത്തിയാകാതെ കിടക്കുന്നു. രണ്ടുനില കെട്ടിടമാണിത്. ഇലക്ട്രിക്കൽ ജോലികളടക്കം ഇനിയും പൂർത്തിയാകാനുണ്ട്. മഴയും വെയിലുമേറ്റ് കെട്ടിടം നാശത്തിന്റെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

