കാർഷിക മേഖലയിൽ നിരവധി പദ്ധതികളുമായി ജില്ല പഞ്ചായത്ത്
text_fieldsപത്തനംതിട്ട: കാർഷിക മേഖലയിൽ ഈ വർഷം നടപ്പാക്കുന്നതിനായി വിപുലമായ പദ്ധതികൾ വിഭാവന ചെയ്ത് ജില്ല പഞ്ചായത്ത്. നെൽകൃഷി വികസനം, ജില്ലയുടെ കരിമ്പ് കൃഷി പെരുമ മടക്കിക്കൊണ്ടുവരൽ, തരിശ്നിലം, കുടുംബശ്രീവഴിയുള്ള കൃഷി, ജൈവകൃഷി, കൊടുമണിൽ വൻകിട റൈസ് മില്ല് സ്ഥാപിക്കൽ, പന്നികളുടെ ആക്രമണം മൂലം വലയുന്ന കർഷകർക്ക് അതിൽനിന്ന് രക്ഷയൊരുക്കുന്ന വേലി നിർമാണം എന്നിങ്ങനെ നീളുന്നതാണ് ജില്ല പഞ്ചായത്ത് നടപ്പ് സാമ്പത്തികവർഷം നടപ്പാക്കാൻ ഒരുങ്ങുന്ന പദ്ധതികൾ.
കാര്‍ഷിക ഉൽപന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രങ്ങള്‍ എന്നിവക്ക് പദ്ധതി നടപ്പാക്കും. പുല്ലാട്, അടൂര്‍ സീഡ് ഫാമുകളില്‍ ഒരുകോടി രൂപ മുടക്കി ആധുനിക രീതിയിലുള്ള വിത്ത് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മേയ് ആദ്യവാരം വാർഷിക പദ്ധതിരേഖ തയാറാകുന്നതോടെ ഈവർഷം നടപ്പാക്കുന്ന പദ്ധതികളുടെ അന്തിമ രൂപരേഖയാകും. കാര്‍ഷികമേഖലയില്‍ 9.55 കോടിയാണ് ജില്ല പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും വിപുലീകരിക്കും
കരിമ്പ് കൃഷിയിൽ ജില്ലക്ക് ഉണ്ടായിരുന്ന പെരുമ മടക്കിക്കൊണ്ടുവരുന്നതിന് തുടക്കമിടാനാണ് ജില്ല പഞ്ചായത്ത് ശ്രമിക്കുന്നത്. വാഴമുട്ടം, നരിയാപുരം, ഇരവിപേരൂർ, കൂറ്റൂർ, പന്തളം, പുളിക്കീഴ് എന്നിവിടങ്ങളിൽനിന്ന് കർഷകർ കരിമ്പ് കൃഷി നടത്തുന്നതിന് സന്നദ്ധത ജില്ല പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. അവിടങ്ങളിൽ എത്ര ഏക്കർ കൃഷിചെയ്യാൻ സാധിക്കും എത്ര കർഷകർ തയാറാണ് എന്നതിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കും. അതനുസരിച്ച് ആവശ്യമായ തുക കരിമ്പ് കൃഷിക്ക് അനുവദിക്കുന്നിതിനാണ് വിഭാവന ചെയ്യുന്നത്. ജില്ല പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലക്ക് നീക്കിവെച്ചിരിക്കുന്ന 9.55 കോടിയിൽനിന്നാണ് അതിനുള്ള തുക കണ്ടെത്തുക. കരിമ്പ് കൃഷി ചെയ്യാൻ തയാറുള്ള കർഷകരുടെ ഗ്രൂപ്പുകളെ കൃഷിവകുപ്പ് മുഖേന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും.
അവർക്ക് കരിമ്പ് കൃഷി ചെയ്യാൻ ആവശ്യമായ നടീൽ വസ്തുക്കൾ, വളം തുടങ്ങിയവയെല്ലാം ലഭ്യമാക്കും. ശർക്കര ഉൽപാദന യൂനിറ്റ് തുടങ്ങാൻ തയാറുള്ളവരെയും സഹായിക്കും. ശർക്കര ഉൽപാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് വിൽക്കാം എന്നാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പന്തളത്ത് സർക്കാർ ഫാമിൽ ശർക്കര ഉൽപാദിപ്പിക്കുന്നുണ്ട്. അതിന് വലിയ ഡിമാൻഡുമുണ്ട്. ഈ വർഷം തുടങ്ങിവെക്കുക. അടുത്തവർഷം ഡിമാൻഡ് അനുസരിച്ച് കൃഷി വിപുലീകരിക്കുകയുമാണ് വിഭാവന ചെയ്യുന്നത്.
നെൽകർഷകർക്ക് കൈത്താങ്ങ്
നെൽകൃഷി വികസനത്തിൽ ഇപ്പോൾ നടന്നുവരുന്ന കർഷകർക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്ന പദ്ധതി തുടരും. നെൽ കൃഷിക്കുണ്ടാകുന്ന ചെലവിന്‍റെ നിശ്ചിത ശതമാനം കർഷകർക്ക് നൽകുന്നതാണ് പദ്ധതി. തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നൽകുന്നത്. കഴിഞ്ഞവർഷം 1.75 കോടി കർഷകർക്ക് നൽകി. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ തുക അനുവദിച്ചത് പെരിങ്ങര പഞ്ചായത്തിലാണ്. അവിടെ 65 ലക്ഷം രൂപ നെൽകർഷകർക്ക് നൽകി.
തരിശ്നില കൃഷി വിപുലീകരിക്കാനും പദ്ധതിയിടുന്നു. കുടുംബശ്രീവഴിയുള്ള കൃഷി, ജൈവ കൃഷി എന്നിവക്കെല്ലാം സഹായം ലഭ്യമാകും. ജൈവകൃഷി നടത്തുന്ന കർഷക ഗ്രുപ്പുകൾക്കാണ് സഹായം ലഭ്യമാക്കുക. ജൈവമാണെന്ന സർട്ടിഫിക്കറ്റ് കൃഷിവകുപ്പ് നൽകുന്ന കർഷകർക്കാണ് സബ്സിഡി തുക അനുവദിക്കുക.
കാട്ടുപന്നി ശല്യം: പ്രതിരോധിക്കും
പന്നികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വേലി നിർമാണത്തിന് കർഷകർക്ക് 50 ശതമാനം സബ്സിഡി ജില്ല പഞ്ചായത്ത് അനുവദിക്കും. പന്നികൾക്ക് പൊളിക്കാനാകാത്ത പ്രത്യേകതരം വേലിക്ക് കാർഷിക വകുപ്പ് രൂപം നൽകിയിട്ടുണ്ട്. അത്തരം വേലി നിർമാണത്തിന് 75 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം അംഗീകരിച്ച ചെയിൻ ലംഗ്സ് വേലിയാണ് കർഷകർ സ്ഥാപിക്കേണ്ടത്. അത് പന്നിക്ക് പൊളിക്കാനാവില്ല. നിർമാണ ചെലവിന്‍റെ പകുതി തുക തദ്ദേശ സ്ഥാപനങ്ങൾ നൽകും.
കഴിഞ്ഞവർഷം ആ ഇനത്തിൽ അഞ്ചുലക്ഷം രൂപ കർഷകർക്ക് നൽകി. വേലി സ്ഥാപിച്ചശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന കർഷകർക്കാണ് തുക അനുവദിക്കുക.
കൊടുമണിൽ വരുന്നത് വൻകിട അരിമിൽ
ദിവസം രണ്ട് ടൺ നെല്ല് അരിയാക്കാൻ ശേഷിയുള്ള വൻകിട മില്ല് കൊടുമണ്ണിൽ സ്ഥാപിക്കാനാണ് വിഭാവന ചെയ്യുന്നത്. തെക്കൻ കേരളത്തിൽ വൈക്കം കഴിഞ്ഞാൽ ഏറ്റവും വലിയ റൈസ് മില്ലായിരിക്കും കൊടുമണ്ണിലേതെന്നാണ് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നത്.
കൊടുമൺ റൈസ് മില്ലിന് 60 ലക്ഷം രൂപ ജില്ല പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലക്കായി നീക്കിവെച്ച ഒമ്പതുകോടിയിൽനിന്നാണ് അതിനുള്ള 60 ലക്ഷം രൂപ അനുവദിക്കുക. കൂടാതെ കൊടുമൺ ഗ്രാമപഞ്ചായത്തും പറക്കോട് ബ്ലോക്ക് പഞ്ചായത്തും അഞ്ചുലക്ഷം രൂപവീതം അതിന് നീക്കിവെച്ചിട്ടുണ്ട്. കൊടുമൺ പഞ്ചായത്ത് അനുവദിച്ച ഭൂമിയിൽ കെട്ടിട നിർമാണത്തിന് നടപടിയായിട്ടുണ്ട്. ഈമാസം കല്ലിടൽ നടക്കും. നെല്ല് പുഴുങ്ങി, ഉണക്കി, കുത്തി അരിയാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പുഴുങ്ങുന്ന വെള്ളം, തവിട് തുടങ്ങിയവയിൽനിന്ന് മൂല്ല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതടക്കം വിഭാവന ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.