ചെട്ടിയാരഴികത്തുകടവ് പാലം; നിർമാണം പുരോഗമിക്കുന്നു, പ്രതീക്ഷയോടെ രണ്ടുഗ്രാമങ്ങൾ
text_fieldsഅടൂര്‍: കല്ലടയാറിന് കുറുകെ താഴത്തുകുളക്കടയില്‍ ചെട്ടിയാരഴികത്തുകടവില് നിര്‍മിക്കുന്ന പാലം യാഥാര്‍ഥ്യമാകാൻ ഏതാനും മാസങ്ങൾ കൂടി. അറ്റുപോയ ഗ്രാമക്കൂട്ടായ്മയുടെ കണ്ണിചേര്‍ക്കലാണ് പാലം സാക്ഷാത്കരിക്കുന്നതോടെ സാധ്യമാകുക. ശേഷിക്കുന്ന തെക്കുവശത്തെ സ്പാനുകളുടെ പണികളാണ് നടക്കുന്നത്.
കിഫ്ബി സഹായത്തോടെയാണ് നിര്‍മാണം. 130.70 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയാണ് പാലത്തിന് ഉണ്ടാകുക. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റര്‍ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റര്‍ നീളത്തിലും ഇരുവശത്തും ഓടകള്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതകളുംവരും. 10.32 കോടി ചെലവിലാണ് പ്രവൃത്തി. വെള്ളത്തില്‍ വലിയ മൂന്നു തൂണുകളും ഇരുകരകളിലുമായി രണ്ടു തൂണുകളും കാണും.
2019 നവംബര്‍ 29ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ശിലാസ്ഥാപനവും കുളക്കട പഞ്ചായത്തിലെ പാതകളുടെ നവീകരണ ഉദ്ഘാടനവും നിര്‍വഹിച്ചത്. 2021 ജൂലൈയിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ എങ്കിലും കോവിഡ്നിയന്ത്രണങ്ങൾ പണി മുടങ്ങാൻ കാരണമായി.
ജനം ഒപ്പം നിന്നു
കല്ലടയാറിെൻറ ഇരുവശവുമുള്ള തദ്ദേശവാസികള്‍ അപ്രോച്ച് റോഡിനുള്‍പ്പെടെ സൗജന്യമായി ഭൂമി വിട്ടുനല്‍കി സർക്കാറിനൊപ്പം നിന്നു. ഇരു പ്രദേശത്തെയും ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന പാലത്തിലൂടെ എം.സി റോഡില്‍ ഏനാത്തിനും കുളക്കടക്കും ഇടയില്‍ വാഹനഗതാഗതം സ്തംഭിച്ചാല്‍ സുഗമമായി കടന്നുപോകാം.
ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയായിരുന്നു കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകളടക്കം സഞ്ചരിച്ചിരുന്നത്. ബെയ്ലി പാലം നിര്‍മിച്ചാണ് ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടത്. ചെട്ടിയാരഴികത്തുകടവില് പാലംവരുമ്പോള് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കടമ്പനാട്, ശാസ്താംകോട്ട, ചവറ, കരുനാഗപ്പള്ളി, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള സമാന്തരപാതയുമാകും.
കല്ലടയാറിെൻറ മൺതിട്ടകൾക്കും പറയാനുണ്ട്
കല്ലടയാര്‍ ഇങ്ങനെയല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇടക്കിടെ മണല്‍ത്തിട്ടകള്‍ തെളിഞ്ഞും മുട്ടൊപ്പം വെള്ളവുമായി ഇരുകരകള്‍ മുട്ടിയുരുമ്മിയിരുന്ന കാലം.
കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുള്ള കുളക്കടയും പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ മണ്ണടിയും വര്‍ഷകാലങ്ങളിൽ ഒഴികെ കൈകോര്‍ത്തിരുന്നത് ഈ മണല്‍തിട്ടകളിലൂടെ ആയിരുന്നു. കുണ്ടറയില്‍നിന്ന് മണ്ണടിയിലേക്ക് വേലുത്തമ്പി ദളവ കടന്നുപോയതും കുളക്കടയിലൂടെ കല്ലടയാര്‍ കടന്നായിരുന്നു.
ഏതാവശ്യത്തിനും കല്ലടയാറിനു കുറുകെ കുളക്കട, താഴത്തുകുളക്കട, തുരുത്തീലമ്പലം, മാവടി നിവാസികള്‍ മണ്ണടിയിലേക്കും തിരിച്ചും സഞ്ചരിച്ചു. ഇടിഞ്ഞകടവ്, താമരശ്ശേരി കടവ്, തെങ്ങമം കടവ്, ചെട്ടിയാരഴികത്ത് കടവ് തുടങ്ങി അക്കരക്ക് വഴിതുറന്ന് കുളക്കട പഞ്ചായത്തില്‍ കടവുകളും നിരവധിയുണ്ടായിരുന്നു. മണ്ണടി ദേവീക്ഷേത്രത്തിലെ ഉച്ചബലി തൊഴാനും കുളക്കടയിലെയും താഴത്തുകുളക്കടയിലെയും ഉത്സവങ്ങള്‍ കാണാനും ജനം കല്ലടയാറിന് കുറുകെ കടത്തുകടന്നും നടന്നുമെത്തിയിരുന്നു.
മണ്ണടി, കുളക്കട, പൂവറ്റൂര്‍, പട്ടാഴി ഭഗവതിമാര്‍ സഹോദരിമാരാണെന്ന ഐതിഹ്യവും നിലനില്ക്കുന്നു. താഴത്തുകുളക്കട യു.പി സ്കൂളില്‍നിന്ന് ഉപരിപഠനത്തിനായി മണ്ണടി സ്കൂളിലേക്ക് കുട്ടികള്‍ പോയിരുന്നു.
മണല്‍വാരലും പ്രളയങ്ങളും കല്ലടയാറിെൻറ രൂപംമാറ്റി.
മരണക്കയങ്ങളായി നദി മാറിയപ്പോള്‍ അറ്റുപോയത് രണ്ടുഗ്രാമങ്ങള്‍ തമ്മിലെ ബന്ധമായിരുന്നു. ഏനാത്ത് പാലമുണ്ടെങ്കിലും നദി കടന്നുപോകുന്നത്ര അടുപ്പം തുടര്‍ന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.