ഇത്തവണയും പാലമായില്ല; മഹാദേവന്റെ തിടമ്പ് വള്ളത്തിൽ തന്നെ മറുകരയിലേക്ക്
text_fieldsപന്തളം: ഇക്കുറിയും പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പറയ്ക്കെഴുന്നെള്ളിപ്പിന് ഗജരാജൻ പനയ്ക്കൽ നീലകണ്ഠൻ ക്ഷേത്രത്തിൽനിന്ന് തിടമ്പ് ശിരസ്സിൽ ഏറ്റുവാങ്ങി മേളത്തിന്റെ അകമ്പടിയോടെ വയറപ്പുഴക്കടവിൽ എത്തിച്ചു. അച്ഛൻകോവിലാറിന് കുറുകെ പന്തളം മഹാദേവ ക്ഷേത്രത്തെയും കുളനട പഞ്ചായത്തിലെ നെട്ടൂരിനെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ പാലം യാഥാർഥ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. ബുധനാഴ്ച അതിരാവിലെ തന്നെ മറുകരയിൽ നെറ്റിപ്പട്ടംകെട്ടി ഗജരത്നം നെടുമൺകാവ് മണികണ്ഠനും പൂത്താലങ്ങളോടെ കരക്കാരും കാത്തുനിൽക്കുകയായിരുന്നു. തിടമ്പ് ഇറക്കി വള്ളത്തിൽ മറുകരയിൽ എത്തിക്കുകയും അവിടെ നിന്നും മണികണ്ഠന്റെ ശിരസിൽ തിടമ്പേറ്റി ഞെട്ടൂർ കരയിലേക്ക് എഴുന്നെള്ളത്ത് ആരംഭിക്കുകയും ചെയ്തു. 13 വർഷമായി വയറപ്പുഴ കടവിലെ സ്ഥിരം പാലം വരുന്നതിനുള്ള കാത്തിരിപ്പിലാണ് ഇരുകരയിലുമുള്ള ജനങ്ങൾ. ഇതിനായി നാട്ടുകാർ നൽകിയ നിവേദനങ്ങൾ നിരവധിയാണ്. ഉത്സവത്തിന് മഹാദേവ ഹിന്ദുസേവാ സമിതിയും ഞെട്ടൂർ പ്രാദേശികസഭയും ചേർന്ന് വർഷംതോറും നിർമ്മിക്കുന്ന താൽക്കാലിക പാലം മനോഹര കാഴ്ചകളിൽ ഒന്നാണ്. ഈ പാലത്തിലൂടെയാണ് മൂന്നു മാസക്കാലത്തോളം ഇരുകരയിലും പ്രദേശവാസികൾ അക്കരയിക്കരെ കടക്കുന്നത്. ഹിന്ദു സേവാസമിതിയുടെ നേതൃത്വത്തിൽ സ്കൂളുകൾ, വിവിധ ദേവാലയങ്ങൾ തുടങ്ങിയവരുടെ കത്തുകൾ ഉൾപ്പെടുത്തിയ നിവേദനം മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രി വീണ ജോർജിന്റെ പ്രവർത്തനഫലമായി തത്വത്തിൽ പാലത്തിന് അംഗീകാരം ലഭിച്ചതാണ്. ഇതുവരെയും നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ജില്ലയിലെ അച്ചൻകോവിൽ ആറിന് കുറുകയുള്ള വയറപ്പുപാലം നിർമ്മാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് മുഴുവനായും റീ ചെക്ക് ചെയ്ത് ബിൽഡറോട് വീണ്ടും നെഗോസിയേഷൻ നടത്തി ഹൈറേറ്റഡ് ഐറ്റംസിന്റെ റേറ്റ് കുറച്ച് ടെൻഡർ അംഗീകരിക്കാവുന്ന തലത്തിൽ കൊണ്ടുവന്നശേഷം ടെൻഡർ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞമാസം സർക്കുലർ പുറത്തിറക്കിയിരുന്നു. നടപടികൾ പൂർത്തിയായി ഉടൻ തന്നെ പാലം പണി തുടങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.