ബി.ജെ.പി ജില്ല പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സമവായം പാളി
text_fieldsപത്തനംതിട്ട: സമവായത്തിലൂടെ നിലവിലെ പ്രസിഡന്റ് വി.എ. സൂരജിനെ നിലനിർത്താനാണ് സംസ്ഥാന ഘടകത്തിൽ നിന്നും എത്തിയ നേതാക്കൾ ശ്രമിച്ചത്. എന്നാൽ താഴെത്തട്ടിൽനിന്ന് പ്രവർത്തിച്ച് വന്ന തിരുവല്ലയിൽ നിന്നുള്ള വിജയകുമാർ മണിപ്പുഴ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സമവായ നീക്കങ്ങൾ പാളിയത്.
ജില്ല നേതൃത്വത്തിന്റെ ഉറ്റ തോഴനും ജില്ലയുടെ പ്രഭാരിയുമായിരുന്ന കരമന ജയന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. ഇതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പ് ഉണ്ടായിരുന്നു.
നിലവിലെ ജില്ല പ്രസിഡന്റിന് വോട്ട് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് നേതൃത്വം ചുമതലപ്പെടുത്തിയ ആളുകളെ ബോധ്യപ്പെടുത്തണമെന്ന് വോട്ടവകാശമുള്ളവർക്ക് കർശന നിർദേശം നൽകിയതാണ് ബഹളത്തിനും മർദ്ദനത്തിനും കാരണമായത്. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വടക്കേ ഇന്ത്യയിൽ കാണിക്കുന്ന രീതികളാണിതെന്ന് ഒരു വിഭാഗം പറയുന്നു.
നേരത്തെ നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളിലും സംഘർഷം നടന്നിരുന്നു. ബി.ജെ.പിയുടെ ഭരണഘടന അനുസരിച്ച് ഏറ്റവുമാദ്യം ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
എന്നാൽ മിക്ക ബൂത്തിലും നിയമാനുസരണം പുതിയ ബൂത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ മണ്ഡലം - ജില്ല ഘടകങ്ങളിലെ തെരഞ്ഞെടുപ്പും ഒരു വിഭാഗം ചോദ്യം ചെയ്യുന്നു. ആകെ 75 പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്. സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് പോലും വോട്ടവകാശം നൽകിയില്ലെന്നും പരാതിയുണ്ട്.
കെ. സുരേന്ദ്രൻ -കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പത്തനംതിട്ട ജില്ലയിലും രൂക്ഷമാണ്. ഇതിനിടെ ആർ.എസ്.എസിന് താൽപര്യമുള്ളവരെ ജില്ല പ്രസിഡന്റാക്കാനുള്ള നീക്കത്തിലും എതിർപ്പ് രൂക്ഷമായിട്ടുണ്ട്.
വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

