നിയമസഭ തെരഞ്ഞെടുപ്പ്; 31 സ്ഥാനാര്‍ഥികള്‍ സമർപ്പിച്ചത് 60 സെറ്റ് പത്രിക
text_fieldsആറന്മുളയിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ പത്രിക നൽകുന്നു
പത്തനംതിട്ട: പത്രിക സമർപ്പണത്തിന്‍റെ സമയപരിധി കഴിഞ്ഞപ്പോൾ മുന്നണി സ്ഥാനാർഥികളും ഡമ്മികളും ഉൾപ്പെടെ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നൽകിയത് 60 നാമനിർദേശ പത്രികകൾ. ആകെ 31 സ്ഥാനാർഥികളുടേതായാണ് ഇത്രയും പത്രികകൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർഥികളും ഡമ്മികളും കൂടാതെ ബി.എസ്.പി സ്ഥാനാർഥികളും പത്രിക നൽകി. തിരുവല്ലയില്‍ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്. ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. അവസാന ദിനമായ തിങ്കളാഴ്ച 45 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബി.ജെ.പി സ്ഥാനാര്‍ഥി അനൂപ് ആന്റണി രണ്ട് സെറ്റും ബി.എസ്.പി സ്ഥാനാര്‍ഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.കെ. സുരേന്ദ്രന്‍, സീന്‍ തോമസ്, അജു അലക്‌സ്, തോമസ് മാമന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും വരണാധികാരിക്ക് നല്‍കി. ആറന്മുള നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മൂന്ന് സെറ്റ്, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി മൂന്ന് സെറ്റ്, സി.പി.എം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ്, സി.പി.എം സ്ഥാനാര്‍ഥി ശങ്കരന്‍ ഒരു സെറ്റ്, ബി.എസ്.പി സ്ഥാനാര്‍ഥി വി.ആര്‍. പ്രഭാകരന്‍ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ്. രാമചന്ദ്രന്‍ ഒരു സെറ്റ് പത്രിക വീതം പത്രിക സമര്‍പ്പിച്ചു.
കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി അഡ്വ. കെ.യു. ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്‍കി. കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി ആര്‍.ബി. രാജീവ് കുമാര്‍ ഒരു സെറ്റ്, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളായ ടി.പി. സുന്ദരേശന്‍, പി. ജഗത്പ്രിയ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സി.വി. ശാന്തകുമാര്‍ മൂന്ന് സെറ്റും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. കെ. പ്രതാപന്‍ മൂന്ന് സെറ്റും ബി.എസ്.പി സ്ഥാനാര്‍ഥി സി.എഫ്. ശിവകുമാര്‍ ഒരു സെറ്റും സി.പി.ഐ സ്ഥാനാര്‍ഥി അച്ചുതന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്‍കി. റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു നാല് സെറ്റ്, ട്വന്റി-20 സ്ഥാനാര്‍ഥി തോമസ് കെ. സാമുവേല്‍ രണ്ട് സെറ്റ്, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിപിന്‍ ഒരു സെറ്റ്, ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് സമര്‍പ്പിച്ചു. പത്രികയുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച രാവിലെ 10 മുതല്‍ അതാത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

