Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിയമസഭ തെരഞ്ഞെടുപ്പ്...

നിയമസഭ തെരഞ്ഞെടുപ്പ് ഫലം; മുന്നണികൾ നെഞ്ചിടിപ്പിൽ

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ് ഫലം;  മുന്നണികൾ നെഞ്ചിടിപ്പിൽ
cancel

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മൂന്നുനാൾ. വിജയ പ്രതീക്ഷയോടൊപ്പം നെഞ്ചിടിപ്പേറിയും മുന്നണികൾ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മൂന്നു മുന്നണികളും വിജയം അവകാശപ്പെടുമ്പോഴും തങ്ങളുടെ പ്രതീക്ഷകൾ തകിടംമറിയുമോ എന്ന ആശങ്കയും എല്ലാവരിലുമുണ്ട്. ഫലം വന്ന് കഴിഞ്ഞ് മാത്രമേ അടിയൊഴുക്കുകൾ സംബന്ധിച്ച് അറിയാൻ കഴിയുകയുള്ളൂ.

ജില്ലയിൽ തിരുവല്ല, അടൂർ, ആറൻമുള, റാന്നി, കോന്നി എന്നീ അഞ്ച് മണ്ഡലങ്ങളാണുള്ളത്. നിലവിൽ അഞ്ചും എൽ.ഡി.എഫിന്‍റെ കൈവശമാണ്. അഞ്ചും നിലനിർത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോഴും ഇത്തവണ അതത്ര എളുപ്പമാകില്ലെന്ന് നേതാക്കൾക്ക് അറിയാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലംവെച്ച് അഞ്ചിടത്തും യു.ഡി.എഫ് സമ്പൂർണ വിജയം അവകാശപ്പെടുന്നു. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നതിനാൽ അവർക്കും പൂർണ വിശ്വാസമില്ല.

കടുത്ത പോരാട്ടം നടന്ന മന്ത്രി വീണ ജോർജ് മത്സരിച്ച ആറൻമുളയുടെ ഫലമറിയാൻ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എൻ.ഡി.എയിൽ കുമ്മനം രാജശേഖരൻകൂടി മത്സരരംഗത്തു വന്നതോടെ ആറന്മുളയിലെ മത്സരത്തിന് വീറും വാശിയും വർധിച്ചിരുന്നു. കുറഞ്ഞ ഭൂരിപക്ഷത്തിലായാലും മണ്ഡലം നിലിർത്തുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. എന്നാൽ, അട്ടിമറി വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വിജയപ്രതീക്ഷയിൽ മുന്നണികൾക്ക് ആശങ്കയായി വിവിധ ഘടകങ്ങളാണ് ജില്ലയിലെ ഓരോ മണ്ഡലത്തിലും അടിയൊഴുക്കുകളായി ഉണ്ടായിട്ടുള്ളത്. ഈ അടിയൊഴുക്കുകളാകും മുന്നണികളുടെ വിജയം ഉറപ്പിക്കുക. പാർട്ടികളിലെ വിഭാഗീയതയും ഫലത്തെ ബാധിക്കും. ജില്ലയിൽ ഇത്തവണ വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ താരതമ്യേന കുറവായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളാണ് അവർ മണ്ഡലങ്ങളിൽ നടത്തിയത്.

എന്നാൽ, സി.പി.എമ്മിൽ നേതാക്കൾക്കിടയിൽ ചില പടലപ്പിണക്കങ്ങൾ നിലനിന്നിരുന്നു. റാന്നി, ആറൻമുള മണ്ഡലങ്ങളിൽ സി.പി.എമ്മിൽ ചില നേതാക്കളുടെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതായും ആക്ഷേപം ഉയർന്നിരുന്നു. എൻ.ഡി.എയിൽ കോന്നിയിൽ ബി.ഡി.ജെ.എസിനും റാന്നിയിൽ ട്വന്‍റി20ക്കും സീറ്റ് നൽകിയതും ബി.ജെ.പി പ്രവർത്തകരിൽ നീരസത്തിന് ഇടയാക്കിയിരുന്നു. സിറ്റിങ് എം.എൽ.എമാർ മത്സരിച്ച തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളിലും സി.പി.ഐയിലെയും കോൺഗ്രസിലെയും പുതുമുഖ സ്ഥാനാർഥികൾ മാറ്റുരച്ച അടൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

കഴിഞ്ഞ തവണത്തേത് പോലെ സമഗ്രാധിപത്യം ജില്ലയിൽ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും പരിക്കില്ലാത്ത വിജയം എൽ.ഡി.എഫിന് അനിവാര്യമാണ്. അത് തന്നെയാണ് അവരുടെ നെഞ്ചിടിപ്പ് ഏറ്റുന്നത്. അതേസമയം, ഒരിക്കൽ സ്വന്തം കൈവെള്ളയിൽ കൊണ്ടുനടന്നിരുന്ന ജില്ല കഴിഞ്ഞ തവണ പൂർണമായും നഷ്ടമായ നാണക്കേടിൽനിന്ന് പുറത്തുകടക്കാനാണ് യു.ഡി.എഫ് ശ്രമം. കേവലം ഒന്നോ രണ്ടോ സീറ്റിലെ മാത്രം വിജയമല്ല അവർ ആഗ്രഹിക്കുന്നത്. അത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം.

തിരുവല്ലയിലും ആറൻമുളയിലും ശക്തമായ മത്സരമാണ് എൻ.ഡി.എ നടത്തിയത്. അതിനനുസരിച്ചുള്ള വോട്ട് നിലവാരം പ്രതീക്ഷിക്കുന്നുവെങ്കിലും എത്രത്തോളം എത്തുമെന്നത് എൻ.ഡി.എ സംബന്ധിച്ചും നിർണായകമാണ്. വിവിധ കാരണങ്ങൾ നിരത്തി സമ്പൂർണ വിജയം അവകാശപ്പെടുമ്പോഴും മുന്നണികൾക്കും നേതാക്കൾക്കും ഇനി ആശങ്കയുടെ മണിക്കൂറുകളാണ്. ഇത്തവണ ജില്ല ഏത് മുന്നണിക്കൊപ്പം നിൽക്കുമെന്ന് അറിയാൻ നാലാം തീയതി ഫലം വരുംവരെ കാത്തിരിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsPathanamthitta Newsassembly election
News Summary - Assembly election results; Fronts in shock
Next Story