ആറന്മുള വള്ളസദ്യയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും -അബിന്‍ വര്‍ക്കി
text_fieldsആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കി എം.എൽ.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം
പത്തനംതിട്ട: ആറമുള വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ. ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എം.എല്‍.എ
വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുടിവെള്ളശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും മുഴുവന്‍ സമയവും ഉറപ്പാക്കും.
യൂണിഫോമിലുള്ള പൊലീസുകാര്‍ക്ക് പുറമെ മഫ്തിയിലും വനിത പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. ഡ്രോണ്‍ നിരീക്ഷണം, സി.സി.ടി.വി എന്നിവ ഏര്‍പ്പെടുത്തും.
ജലമേളയുമായി ബന്ധപ്പെട്ട ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളില്‍ ഗാലറി, ബാരിക്കേഡ് എന്നിവ സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പ നദിയില്‍ അലക്ഷ്യമായി കൂട്ടിയിരിക്കുന്ന വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഇതിനായി ഓരോ വകുപ്പുകളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.
ഉതൃട്ടാതി ജലമേള, വള്ളസദ്യ വഴിപാടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. തിരുവാറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 19 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ്. ഉതൃട്ടാതി ജലമേള ആഗസ്റ്റ് 30നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബര്‍ നാലിനും നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എ.ഡി.എം ആര്‍. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

