ബിന്ദുവിന്റെ ‘ലൈഫിന്’ താങ്ങായി ആശുപത്രി
text_fieldsഅടൂർ: ഇടുപ്പെല്ല് ദ്രവിക്കുന്ന രോഗം ബാധിച്ച് ദുരിതത്തിലായ പുളിക്കത്തറ കാലായിൽ ബിന്ദു അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക്. രണ്ടു ഇടുപ്പെല്ലും മാറ്റിവെച്ചു. ബിന്ദു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി ഡോക്ടർമാർ പറഞ്ഞു.
സ്വന്തമായി വീടോ വസ്തുവോ ബിന്ദുവിനില്ല. വിദ്യാർഥിയായ ഏക മകനല്ലാതെ മറ്റു സഹായമില്ലാത്തതിനാൽ ചികിത്സ നടത്താൻ ബുദ്ധിമുട്ടിലായിരുന്നു. അഞ്ചുലക്ഷത്തിലേറെ ചെലവ് വന്ന ചികിത്സ പൂർണമായും സൗജന്യമായിട്ടാണ് നൽകിയത്. 2023 ഏപ്രിൽ 15നു വന്ന പത്രവാർത്തയിൽനിന്ന് ബിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ ഉടൻ അസ്ഥിരോഗ വിഭാഗത്തിന് വേണ്ട നിർദേശം നൽകുകയായിരുന്നു. അസ്ഥിരോഗ വിദഗ്ധൻ ഡോ. ആർ. റിജുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയും തുടർന്നുള്ള ചികിത്സയും നിർവഹിച്ചത്. നിൽക്കാനോ നടക്കാനോ പറ്റാത്ത തരത്തിൽ വേദനകൊണ്ടു വിഷമിക്കുന്ന രീതിയിലാണ് 46 വയസ്സുള്ള ബിന്ദു ലൈഫ് ലൈൻ ആശുപത്രിയിൽ 2023 ഏപ്രിൽ 25ന് ഒ.പിയിൽ വന്നത്. ഓപറേഷനുശേഷം മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇരിക്കാനും നിൽക്കാനും കഴിയുന്ന തരത്തിൽ ആശ്വാസമായി. 14 ദിവസം കഴിഞ്ഞപ്പോഴേക്കും ബിന്ദുവിനു പരസഹായമില്ലാതെ നടക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.