തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 22 കോടിയുടെ വികസന പദ്ധതികൾ -എം.പി
text_fieldsപത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 22 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആന്റോ ആന്റണി എം.പി. ഇതിൽ 10 കോടി ഇക്കൊല്ലത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. റെയിൽവേ ബോർഡ് നൽകിയ നിർദേശങ്ങളെ തുടർന്ന് ഡിവിഷനൽ റെയിൽവേ മാനേജർ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. രണ്ടുതവണ ഉദ്യോഗസ്ഥതല സംഘവും സന്ദർശനം നടത്തിയാണ് വികസന പദ്ധതികൾ തയാറാക്കിയത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോം നിലവിൽ റോഡ് നിരപ്പിൽനിന്ന് താഴ്ന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇതുയർത്തി പുതിയ ടെർമിനൽ നിർമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തും. റൂഫിങ് പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷൻ റോഡ് 58 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. അടുത്തയാഴ്ച ഇത് പൂർത്തീകരിക്കുമെന്നും എം.പി പറഞ്ഞു.
എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് ആവശ്യപ്പെട്ടു
തിരുവല്ലയിലൂടെ കടന്നുപോകുന്ന 42 ട്രെയിനുകളിൽ 37 എണ്ണത്തിനും നിലവിൽ സ്റ്റോപ്പുണ്ട്. അവശേഷിക്കുന്ന ട്രെയിനുകൾക്ക് സ്റ്റോപ് നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വടക്കോട്ടുള്ള യാത്രയിൽ മാത്രം സ്റ്റോപ്പുള്ള മംഗലാപുരം, അമൃത, രാജ്യറാണി എക്സ്പ്രസുകൾക്ക് അടിയന്തരമായി സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണിത്. നിസാമുദ്ദീൻ, ദിബ്രുഗഡ് വിവേക്, യശ്വന്ത്പുർ സൂപ്പർ ഫാസ്റ്റ്, ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ് അടിയന്തരാവശ്യമാണ്.
പത്തനംതിട്ട റേഡിയോ സ്റ്റേഷൻ പൂർത്തിയായി
പത്തനംതിട്ട മണ്ണാറമലയിലെ റേഡിയോ സ്റ്റേഷൻ പ്രവർത്തനസജ്ജമായെന്ന് ആന്റോ ആന്റണി പറഞ്ഞു. ഉദ്ഘാടനം നടത്താൻ സ്റ്റേഷൻ സജ്ജമാണെന്ന വിവരം കേന്ദ്രവാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. രാജ്യത്ത് സമാന രീതിയിൽ നിർമാണം പൂർത്തീകരിച്ച എല്ലാ റേഡിയോ സ്റ്റേഷനുകളും ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം നടത്തുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
മഞ്ഞാടി എസ്.എം.ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സുകൾ ആരംഭിക്കും
തിരുവല്ല മഞ്ഞാടിയിലെ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് തൊഴിൽ പരിശീലന പരിപാടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ്കിൽഡ് ഡെവലപ്മെന്റ് മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചിരുന്നതായി എം.പി പറഞ്ഞു. ഒമ്പതേക്കർ സ്ഥലമാണ് ഇൻസ്റ്റിറ്റ്യൂട്ടിന് ഇവിടെയുള്ളത്. നിലവിൽ സ്വകാര്യ മേഖലയിൽ ചിലർ വാടകക്കെടുത്താണ് ഇതു നടത്തിക്കൊണ്ടുപോകുന്നത്. ഹ്രസ്വകാല കോഴ്സുകൾ അടക്കം ആരംഭിച്ച് പരിശീലന കേന്ദ്രം തുടങ്ങാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിലാണ്.
കോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിടം ഉടൻ പൂർത്തിയാകും
കോന്നിയിൽ നിർമാണത്തിലുള്ള കേന്ദ്രീയ വിദ്യാലയം കെട്ടിടത്തിന്റെ 70 ശതമാനം ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. അടുത്ത അധ്യയനവർഷം പുതിയ കെട്ടിടത്തിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ആധുനിക സംവിധാനങ്ങളോടെയുള്ള ഡിസൈനാണ് കെട്ടിടത്തിനുള്ളത്. കാമ്പസിനുള്ളിൽ തന്നെയാകും അധ്യാപകരുടെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സൗകര്യങ്ങൾ. 17 സ്റ്റാഫ് ക്വാർട്ടേഴ്സുകളാണ് നിർമാണത്തിലുള്ളത്.15 എണ്ണവും പൂർത്തിയായി. മൾട്ടിപർപ്പസ് ഇൻഡോർ ഹാൾ ഇതോടനുബന്ധിച്ചുണ്ടാകും.
ദേശീയപാത നിർമാണം തുടങ്ങി
ഭരണിക്കാവ്-മുണ്ടക്കയം 183 എ ദേശീയപാതയുടെ അടുത്തഘട്ടത്തിനുള്ള പണം അനുവദിച്ചതായും നിർമാണം തുടങ്ങിയതായും ആന്റോ ആന്റണി പറഞ്ഞു. കൈപ്പട്ടൂർ-പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി ഭാഗങ്ങളിലാണ് ഈ ഘട്ടത്തിൽ നിർമാണം നടത്തുക. നിർദിഷ്ട ശബരി റെയിൽപാതക്ക് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്
100 കോടിയാണ്. അലൈൻമെന്റ് അംഗീകരിച്ച സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങേണ്ടത് സംസ്ഥാന സർക്കാറാണ്. പാതയുടെ അടുത്തഘട്ടമെന്ന നിലയിൽ എരുമേലി മുതൽ പുനലൂർവരെ ഭാഗത്തെ സർവേ നടപടികൾ മുമ്പ് നടത്തിയതാണ്. ശബരിപാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിൽ ആവശ്യമായ സമ്മർദം ചെലുത്തുമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.