Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:36 AM IST Updated On
date_range 10 Feb 2022 5:36 AM ISTസുഭിക്ഷ ഹോട്ടലിന് 2000 ചതുരശ്രയടി സ്ഥലം നൽകാൻ നഗരസഭ തീരുമാനം
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ 2000 ച.അടി സ്ഥലം നൽകാൻ നഗരസഭ കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. സംസ്ഥാന സർക്കാറിൻെറ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് നഗരസഭയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിനുസമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭയുടെ സ്ഥലത്ത് നിർമിച്ച ട്രാവലേഴ്സ് ലോഞ്ചിൻെറ താഴത്തെനില സുഭിക്ഷ ഹോട്ടൽ നടത്തുന്നതിന് ഉപയോഗിക്കാൻ ജനുവരി 12ന് ചേർന്ന കൗൺസിൽ യോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ, 750 മുതൽ 1000 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ സ്ഥല പരിമിതിയുണ്ട് എന്നുകാണിച്ച് ജില്ല സപ്ലൈ ഓഫിസർ കത്ത് നൽകിയിരുന്നു. തുടർന്ന്, നഗരസഭ ചെയർമാൻെറ നിർദേശാനുസരണം മുനിസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിലെ സംഘം സ്ഥലപരിശോധന നടത്തുകയും പ്ലാൻ തയാറാക്കുകയും ചെയ്തു. ഭാവിയിൽ ഉണ്ടാകുന്ന തിരക്ക് മുൻകൂട്ടി കണ്ട് 1800 ചതുരശ്ര അടി കാർപെറ്റ് ഏരിയകൂടി അനുവദിക്കണമെന്നാണ് റിപ്പോർട്ട്. സ്മാർട്ട് കിച്ചനും ഭക്ഷണശാലയും ഒരുക്കാൻ 1800 ചതുരശ്ര അടി കൂടി നൽകാൻ നഗരസഭ കൗൺസിൽ അനുമതി നൽകി. ആവശ്യക്കാർക്ക് 20 രൂപ എന്ന സൗജന്യ നിരക്കിൽ ഉച്ചഭക്ഷണം നേരിട്ടും പാർസലായും നൽകുന്നതിനും പാവപ്പെട്ടവർക്ക് സൗജന്യമായി വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകാനുമാണ് സുഭിക്ഷ ഹോട്ടലിലൂടെ ലക്ഷ്യം വെക്കുന്നത്. നടത്തിപ്പിന് കുടുംബശ്രീ യൂനിറ്റിനെയാണ് ചുമതലപ്പെടുത്തുന്നത്. മേൽനോട്ടം വഹിക്കാൻ ജില്ല സുഭിക്ഷ കമ്മിറ്റിക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്. മന്ത്രി വീണ ജോർജിൻെറ സഹായത്തോടെ ഹോട്ടലിൻെറ പ്രവർത്തനങ്ങൾക്ക് സി.എസ്.ആർ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story