Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകക്കി-ആനത്തോട് ഡാം​...

കക്കി-ആനത്തോട് ഡാം​ തുറക്കുന്നു; പമ്പയിൽ 15 സെ.മീ. വരെ ജലനിരപ്പ് ഉയരാം

text_fields
bookmark_border
പത്തനംതിട്ട: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക്​ ശക്തമായ കക്കി-ആനത്തോട് ഡാം തുറക്കുന്നു. നാല് ഷട്ടർ തിങ്കളാഴ്ച രാവിലെ 11ന്​ തുറക്കുന്ന​തോടെ പമ്പയിൽ 15 സെ.മീ. വരെ ജലനിരപ്പ് ഉയരാം. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ല ഭരണകൂടം വിലയിരുത്തി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. നദീതീരങ്ങളിലുള്ളവർ കർശന ജാഗ്രത പാലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണം. ഓൺലൈൻ യോഗത്തിൽ മന്ത്രി വീണ ജോർജ്, എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്​കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) ടി.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്കുകളിൽപെട്ട വെള്ളമെത്താൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ മൈക്ക്​ അനൗൺസ്​മെന്‍റ്​ ഉൾപ്പെടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകാനുള്ള നടപടി സ്വീകരിച്ചു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. ആങ്ങമുഴി - ഗവി റോഡിൽ അരണമുടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞത് നീക്കംചെയ്യാനുള്ള നടപടി പൊതുമരാമത്ത് നിരത്തു വിഭാഗവും ഊർജിതമാക്കി. ------------------- ജീവനക്കാര്‍ ആസ്ഥാനം വിട്ടുപോകുന്നത് തടഞ്ഞ് ഉത്തരവ് പത്തനംതിട്ട: എല്ലാ ജില്ലതല വകുപ്പ് ഉദ്യോഗസ്ഥരും എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫിസുകളില്‍ കൃത്യമായി ഹാജരാകണമെന്ന് കലക്ടർ ഉത്തരവായി. തിങ്കളാഴ്ച മുതല്‍ 10 വരെയാണ് ഉത്തരവിന് പ്രാബല്യം. ദുരന്തനിവാരണ പ്രവര്‍ത്തനത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ തങ്ങളുടെ അധികാരപരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാനും അനുമതി നല്‍കി. ---------------------------- box ഇന്ന്​ അവധി പത്തനംതിട്ട: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ അവധി പ്രഖ്യാപിച്ചു. --------------- ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2650 പേര്‍ പത്തനംതിട്ട: ജില്ലയിലെ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2650 പേര്‍. ഇതില്‍ 801 കുടുംബങ്ങളിലെ 1085 പുരുഷന്മാരും 1158 സ്ത്രീകളും 407കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 49 ക്യാമ്പുകളിലായി 2215 പേര്‍ കഴിയുന്നു. കോഴഞ്ചേരിയിൽ ഒമ്പതു​ ക്യാമ്പുകളിലായി 387 പേരും റാന്നിയിൽ മൂന്ന്​ ക്യാമ്പുകളിലായി 39 പേരും കോന്നിയിൽ ഒരു ക്യാമ്പിൽ മൂന്നുപേരും അടൂരിൽ ഒരു ക്യാമ്പിൽ ആറു പേരുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story