Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:29 AM IST Updated On
date_range 13 May 2022 5:29 AM ISTഭക്ഷ്യ സുരക്ഷ പാക്കേജ്1
text_fieldsbookmark_border
മഹത്തരമാകാത്ത അന്നദാനം പത്തനംതിട്ട: 'അന്നദാനം മഹാദാനം' എന്നാണ് എല്ലാവരും കരുതുന്നത്. പാപങ്ങൾ ഒഴിഞ്ഞുപോകാൻ അതിൽപരം മഹത്തായ മറ്റൊരു പുണ്യപ്രവൃത്തിയില്ലെന്നാണ് വിശ്വാസം. അവിശ്വാസികളും അന്നദാനത്തെ മഹത്തരമായാണ് കരുതുന്നത്. പണം വാങ്ങി പെട്ടിയിലിട്ടാണെങ്കിലും ഭക്ഷണ വിൽപന ശാലകളിൽ അന്നം വിളമ്പുന്നതിലും അതേ വിശ്വാസം പുലർത്തുന്നവരുണ്ട്. കച്ചവടത്തിനപ്പുറം മനുഷ്യനോടുള്ള സേവനമായി ഭക്ഷണവിൽപനയെ കരുതുന്നവരുണ്ട്. അതനുസരിച്ച് വൃത്തിയോടെയും കരുതലോടെയും ഭക്ഷണം വിളമ്പുന്നവരുണ്ട്. എന്നാൽ, പെട്ടിയിൽ വീഴുന്ന പണത്തിൽ മാത്രം തൽപരരായവർ വൃത്തിയും വെടിപ്പും കരുതലുമെല്ലാം മറക്കുന്നു. അത്തരക്കാരാണ് ഇപ്പോൾ ഭക്ഷണ ശാലകൾ നടത്തുന്നവരിൽ ഏറെയും എന്നതാണ് അവസ്ഥ. ഇത്തരക്കാരുടെ ചെയ്തിയിൽ പൊലിഞ്ഞത് ഒരു ജീവനാണ്. ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ചതിന്‍റെ പേരിൽ പരിശോധനകളുമായി ഇറങ്ങിയിരിക്കുകയാണ് അധികൃതർ. ലൈസൻസ് പോലുമില്ലാത്ത, ഞെട്ടിക്കുന്ന തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷമുള്ള നിരവധി ഭക്ഷണശാലകൾ നാടുനീളെ ഉണ്ടെന്നാണ് പരിശോധനക്ക് ഇറങ്ങിയ സംഘത്തിന്‍റെ കണ്ടെത്തൽ. ആരാണ് അതിന് ഉത്തരവാദിയെന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് ഹോട്ടലുകൾ നടത്തുന്നവരിലേക്കാണ്. ചൂണ്ടുവിരൽ അങ്ങോട്ട് ചൂണ്ടുമ്പോൾ മറ്റ് വിരലുകളെല്ലാം ഉദ്യോഗസ്ഥരുടെ നേർക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യം അവർ മറച്ചുപിടിക്കുന്നു. എന്നാലും അവർ പറയുന്നു അശ്രദ്ധമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലുമെന്ന്. പിടിച്ചത് കിലോക്കണക്കിന് പഴകിയ മത്സ്യവും മാംസവും ഭക്ഷണവും. എന്നിട്ടും ഒരാഴ്ചയിൽ പത്തനംതിട്ട ജില്ലയിൽ പൂട്ടാൻ ഉത്തരവിട്ടത് മൂന്നു സ്ഥാപനങ്ങൾ മാത്രം. വൃത്തിഹീനമായി ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന്‍റെ ഉത്തരവാദികൾ ഭക്ഷ്യ സുരക്ഷാവകുപ്പ് മാത്രമാണ്. കാര്യക്ഷമമായ പരിശോധനക്ക് അവർ മുതിരുന്നില്ല. ഭക്ഷണശാലകളിൽ ബാക്ടീരിയകൾ പെരുകാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന് കഴിയുന്നില്ല. എത്ര പറഞ്ഞാലും ഹോട്ടലുടമകൾ അതൊന്നും പാലിക്കുന്നില്ലെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പറയുന്നത്. അതിന് പിഴയീടാക്കാൻ തുടങ്ങിയാൽ ഹോട്ടലുടമകൾ സംഘടിച്ചെത്തി സമരവും പ്രതിഷേധവും തുടങ്ങും. ഇവരുടെ മുഷ്കിന് മുന്നിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാവകുപ്പുകൾ മുട്ടുമടക്കുകയാണ്. അതിനാൽ ജില്ലയിൽ ഒഴുക്കൻമട്ടിലുള്ള പരിശോധനയാണ് നടക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം വിളമ്പി കഴിക്കാനെത്തുന്നവരുടെ വയറും ആരോഗ്യവും കേടാക്കുന്ന ഭക്ഷണശാല നടത്തിപ്പുകാർ ഈ വ്യവസായ മേഖലക്കുതന്നെ കളങ്കമേൽപ്പിക്കുന്നു. ജനം കയറിവന്ന് ഭക്ഷണം വീണ്ടും വീണ്ടും കഴിച്ചാലേ തങ്ങളുടെ ബിസിനസിന് നിലനിൽപ്പുള്ളൂ എന്ന് ഇക്കൂട്ടർ സൗകര്യപൂർവം മറക്കുകയാണ്. ചിലരുടെ ഇത്തരം സ്വാർഥ താൽപര്യങ്ങൾ കാരണം മികച്ച രീതിയിൽ എല്ലാം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ പോലും സംശയത്തിന്റെ മുനയിലാണ്. കഴിക്കാനായി ഭക്ഷണശാലയിൽ കയറുന്നവർക്കും വേണം ജാഗ്രത. വൃത്തിഹീനമായ അന്തരീക്ഷമാണെന്ന് കണ്ടാൽ ഇറങ്ങിപ്പോകുകതന്നെ വേണം. ടൗണിലെ ചില ഹോട്ടലുകളിൽനിന്നും അടുത്തിടെ ബിരിയാണി കഴിച്ച നിരവധി പേർ ആശുപത്രിയിൽ അഡ്മിറ്റായ സംഭവവുമുണ്ടായി. പരാതി നൽകിയാൽ യാതാരു പ്രയോജനവും ഇല്ലെന്നാണ് പരാതികൾ നൽകിയവരുടെ പ്രതികരണം. ഫുഡ്സേഫ്റ്റിക്കാരെയും ആരോഗ്യ വിഭാഗത്തെയുമൊക്കെ കച്ചവടക്കാർ ഇടക്കിടെ കണ്ടാൽ പിന്നെ അവർ അനങ്ങില്ലെന്ന സംസാരം ഭക്ഷണശാല നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നുപോലെ പറയുന്നു. മത്സ്യം, ഇറച്ചി, പഴം എല്ലാം ഉപയോഗശൂന്യമായ നിലയിൽ മത്സ്യ മാർക്കറ്റുകളുടെയും ഇറച്ചി വിൽപന ശാലകളുടെ അവസ്ഥയും പരിതാപകരമാണ്. രാഷ്ട്രീയ നേതാക്കളുടെ ബിനാമികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുഴുവൻ മത്സ്യ മാർക്കറ്റുകളിലും മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യമാണ് വിൽക്കുന്നത്. പത്തനംതിട്ട, കുമ്പഴ, കോന്നി, ഓമല്ലൂർ തുടങ്ങിയ മത്സ്യ മാർക്കറ്റുകളിൽ എത്തുന്ന മത്സ്യങ്ങളിൽ വലിയ രീതിയിൽ രാസവസ്തുക്കൾ ചേർത്താണ് വിൽപനക്ക് എത്തിക്കുന്നത്. കിലോക്കണക്കിന് ചീഞ്ഞ മത്സ്യങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷണ സാധനങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയത്. കോഴിക്കടകളിൽ ചത്ത കോഴിയെ വരെ വിൽപന നടത്തുന്നതായുള്ള വ്യാപക പരാതികൾ ഉയരുന്നുണ്ട്. ചില ഹോട്ടലുകൾക്ക് ഇത് വില കുറച്ച് നൽകുകയും ചെയ്യുന്നുണ്ട്. വഴിയോരത്ത് എന്ത് ചീഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയാലും ആരും തിരിഞ്ഞ് നോക്കാറില്ല. മായം കലർന്ന പഴങ്ങളുടെ വിൽപന കേന്ദ്രങ്ങളായി വഴിയോരങ്ങൾമാറി. ഒന്നോ രണ്ടോ ദിവസംകൊണ്ട് പരിശോധനകൾ അവസാനിക്കുമെന്ന് എല്ലാവർക്കും അറിയാം. പരിശോധന വിവരം കച്ചവടക്കാർ അറിഞ്ഞതോടെ അവരും വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story