Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:46 AM IST Updated On
date_range 28 April 2022 5:46 AM ISTകാട്ടുപന്നി ശല്ല്യം: കർഷകർ നിരാശയിൽ
text_fieldsbookmark_border
പത്തനംതിട്ട: കാട്ടുപന്നി ശല്ല്യത്തിന് അറുതിയാകില്ലെന്ന് വന്നതോടെ കർഷകർ നിരാശയിൽ. കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന കേരളത്തിൻെറ ആവശ്യം കേന്ദ്രം വീണ്ടും നിരാകരിച്ചതോടെ കർഷകർക്ക് നിരാശയിലായത്. കാട്ടുപന്നിയെക്കൊണ്ട് കർഷകർ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ യഥാവിധി കേന്ദ്രസർക്കാറിനെ ബോധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാറിനുണ്ടായ പരാജയമാണ് അപേക്ഷ നിരസിക്കാൻ ഇടയാക്കിയതെന്ന് ആക്ഷേപം കർഷകർ ഉന്നയിക്കുന്നു. കാട്ടിലെ കടുവകൾക്കും പുലികൾക്കും കാട്ടുപന്നിയാണ് ആഹാരമെന്നതിനാൽ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് കേന്ദ്ര വനംമന്ത്രാലയത്തിൻെറ നിഗമനം. കാടിറങ്ങിയ പന്നിയെ നശിപ്പിക്കാനാണ് അനുമതി തേടേണ്ടിയിരുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. നാട്ടിലിറങ്ങിയ കാട്ടുപന്നി കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവയെ ക്ഷുദ്രജീവി ഗണത്തിലാക്കി നശിപ്പിക്കാൻ അനുമതി തേടിയത്. ഇതിനോടകം നിരവധി അപേക്ഷ കേന്ദ്രത്തിനു പലഘട്ടങ്ങളിലായി സംസ്ഥാന വനംവകുപ്പ് നൽകിയെങ്കിലും ഇവയെല്ലാം നിരാകരിക്കുകയായിരുന്നു. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയെങ്കിലും കാട്ടുപന്നി ശല്യത്തിൽ കുറവില്ലാതെ വന്നതോടെയാണ് കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള അനുമതി തേടുന്നതെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. ഇത്തരത്തിൽ പ്രഖ്യാപിക്കണമെങ്കിൽ കേന്ദ്രാനുമതി ആവശ്യമായതിനാലാണ് സംസ്ഥാനം അനുമതി തേടിയത്. കാട്ടുപന്നിശല്യം രൂക്ഷമായിട്ടുള്ള പ്രദേശങ്ങളെ ഹോട്സ്പോട്ടായി തിരിച്ച് പട്ടികയും നൽകിയിരുന്നു. 2020 മുതൽ തോക്ക് ലൈസൻസുള്ളവർക്ക് കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകിവരുന്നുണ്ട്. ഓരോ ആറുമാസത്തേക്കുമായിരുന്നു അനുമതി. പിന്നീട് ഇത് ഒരുവർഷ കാലാവധിയിലേക്കാക്കി. നിലവിലുള്ള ഉത്തരവ് മേയ് 17ന് അവസാനിക്കേണ്ടതാണ്. വീണ്ടും ഒരുവർഷത്തേക്ക് ഉത്തരവ് പുതുക്കി നൽകിയിരിക്കുകയാണ്. കാട്ടുപന്നിയെ കണ്ടെത്തി വെടിവെക്കാനുള്ള ഇത്തരം നടപടി കോന്നി ഡി.എഫ്.ഒ പരിധിയിലെ 16 തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ കോന്നി ഡി.എഫ്.ഒ പരിധിയിൽ 75 പന്നികളെ വെടിവെച്ചതായി ഡി.എഫ്.ഒ പറഞ്ഞു. റാന്നി ഡിവിഷനിലും സമാനമായ രീതിയിൽ കാട്ടുപന്നികളെ വെടിവെച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം മലയോര മേഖലയിൽ മാത്രമല്ല, ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പോലും കർഷകർ നേരിട്ടുവരികയാണ്. കൃഷിയിടങ്ങളിൽ മാത്രമല്ല, യാത്രക്കാർക്കുനേരെയും ഇവയുടെ ശല്യമുണ്ടാകുന്നു. കാൽനട, ഇരുചക്രവാഹന യാത്രക്കാരാണ് കാട്ടുപന്നിശല്യം കാരണം അപകടത്തിൽപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story