Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:33 AM IST Updated On
date_range 22 April 2022 5:33 AM ISTനാട്ടുകാരുടെ ഉറക്കം കെടുത്തി കരിഞ്ചെള്ളുകൾ
text_fieldsbookmark_border
കോന്നി: മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കരിഞ്ചെള്ള് ശല്യം അതിരൂക്ഷം. കോന്നി ആവോലിക്കുഴി, കൊക്കാത്തോട്, അപ്പൂപ്പൻതോട്, അരുവാപ്പുലം, പ്രമാടം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കരിഞ്ചെള്ളുകൾ ജനജീവിതം ദുസ്സഹമാക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആവോലിക്കുഴി പ്രദേശത്തെ നിരവധി വീട്ടുകാർ ഇതിന്‍റെ ശല്യം നിമിത്തം വലയുകയാണ്. വീടിന്‍റെ ഓടുകൾക്കിടയിലും കോൺക്രീറ്റ് ഭിത്തികളിലും സ്ഥാനം പിടിക്കുന്ന ആയിരക്കണക്കിന് വരുന്ന ചെള്ളുകൾ മൂലം താമസിക്കാൻപോലും പറ്റാത്ത അവസ്ഥയാണുള്ളത്. അടുക്കളിൽ ആഹാരസാധനങ്ങൾ പാചകം ചെയ്ത് കഴിക്കാൻപോലും സാധിക്കില്ലെന്ന് വീട്ടമ്മമാർ പറയുന്നു. ദേഹത്തുവീഴുന്ന ചെള്ളുകൾ പുറപ്പെടുവിക്കുന്ന രാസപദാർഥം ശരീരത്തിൽ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാക്കുന്നു. വീട്ടിൽ കയറിപ്പറ്റുന്നവ അസഹ്യമായ ദുർഗന്ധവും പുറപ്പെടുവിക്കുന്നു. വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയാണ്. പശുവിന്‍റെയും മറ്റും ശരീരത്തിൽ കയറിക്കൂടുന്ന ചെള്ളുകൾ ഇവയെ പലപ്പോഴും പരിഭ്രാന്തരാക്കാറുമുണ്ടെന്ന് ക്ഷീര കർഷകർ പറയുന്നു. മൂട്ടയെ പ്രതിരോധിക്കുന്ന മരുന്ന് വെള്ളത്തിൽ കലർത്തിയാണ് വീടുകളിലെ ചെള്ളുകളെ അകറ്റിയിരുന്നത്. അധികമായപ്പോൾ ഇതും രക്ഷയില്ലാതെയായി. ചെള്ളുകളെ തുരത്താൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടീലും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്ലിവണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ റബർ തോട്ടങ്ങളിലാണ് കൂടുലായി കണ്ടുവരുന്നത്. ഡിസംബർ അവസാനത്തോടെ റബറിന്‍റെ ഇലപൊഴിയും സമയത്ത് പ്രത്യക്ഷപ്പെടുന്ന കരിഞ്ചെള്ളുകൾ പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ആഹാരമാക്കുന്നത്. റബർ തോട്ടങ്ങളിലെ കരിയിലകൾക്കടിയിലാണ് ഇവ മുട്ടയിടുന്നത്. ഒരു പെൺവണ്ട് 10 മുതൽ 15 മുട്ടകൾവരെ ഇടാറുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രജനനസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
