Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:40 AM IST Updated On
date_range 19 April 2022 5:40 AM ISTഊരുകുഴി തോട്ടിൽ കാലുകുത്താൻപോലും നാട്ടുകാർക്ക് ഭയം
text_fieldsbookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ ടൗണിന് മധ്യഭാഗത്തുകൂടി നിരവധി കൈതോടുകൾ ചേർന്ന് ഒഴുകുന്ന പ്രധാന തോടായ ഊരുകുഴി തോട് സംരക്ഷിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് ആൾക്കാർ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും മറ്റും ആശ്രയിച്ച തോട്ടിൽ കാലുകുത്താൻ പോലും ജനം ഭയക്കുകയാണ്. തോട്ടിൽ നിറയെ മാലിന്യവും മറ്റ് ചപ്പുചവറുകളും നിറഞ്ഞിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ, ചില ഹോട്ടലുകൾ, സമീപത്തെ വീടുകൾ, മത്സ്യമാംസ കടകളിലെ അവശിഷ്ടങ്ങളും തോട്ടിലാണ് തള്ളുന്നത്. 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന ഊരുകുഴി തോടിനിപ്പോൾ രണ്ടുമീറ്റർ പോലും വീതിയില്ല. സ്വകാര്യ വ്യക്തികൾ തോടിന്‍റെ ഇരുവശവും കെട്ടിയെടുത്തതോടെ തോടിന്‍റെ വീതി കുറഞ്ഞു. മാലിന്യം നിറഞ്ഞതോടെ നീരൊഴുക്കും തടസ്സപ്പെട്ട് പലയിടത്തും കെട്ടിക്കിടക്കുകയാണ്. ചെറിയ മഴ പെയ്താൽപോലും തോടിന്‍റെ സമീപങ്ങളിൽ താമസിക്കുന്ന വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതുമൂലം നിരവധി കുടിവെള്ള സ്രോതസ്സുകളാണ് മലിനമാകുന്നത്. അധികൃതരുടെ അനാസ്ഥയാണ് തോട് നശിക്കുന്നതിന് പ്രധാന കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. തോട് കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് ഹൈകോടതി ഉത്തരവ് ഉണ്ടായിരുന്നു. തോട് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി ആരംഭിച്ചെങ്കിലും പലകാരണങ്ങളാൽ ഉപേക്ഷിച്ച നിലയിലാണ്. ഊരുകുഴി തോട് ജനപങ്കാളിത്തതോടെ സംരക്ഷിക്കുന്നതിന് വർഷങ്ങൾ മുമ്പ് നടപടി സ്വീകരിച്ചിരുന്നു. തോടിന്‍റെ വീതിയും ആഴവും വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മാലിന്യവാഹിനിയായ ഊരുകുഴി തോട് സംരക്ഷിക്കാൻ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ഫോട്ടോ: ഊരുകുഴി തോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
