Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:31 AM IST Updated On
date_range 17 April 2022 5:31 AM ISTപ്ലസ് ടു മൂല്യനിര്‍ണയം: ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
പത്തനംതിട്ട: പ്ലസ് ടു മൂല്യനിര്‍ണയത്തിന് നിർദേശിച്ചിട്ടുള്ള ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവ് കുറക്കുംവരെ ഒരുദിവസം ഒറ്റക്കെട്ട് പേപ്പർ മാത്രമേ മൂല്യനിർണയം നടത്തൂവെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. പുതുക്കിയ മാനദണ്ഡപ്രകാരം സമയദൈര്‍ഘ്യത്തിലോ ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെതന്നെ, മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉയര്‍ത്തിയിരിക്കുന്നത് കാരണം മൂല്യനിര്‍ണയത്തിന്റെ കൃത്യതയില്‍ വെള്ളം ചേര്‍ക്കേണ്ടിവരും. ഈ വര്‍ഷം ചോദ്യങ്ങളുടെ എണ്ണത്തിലും ക്രമാതീത വര്‍ധനവുണ്ടായി. 80 മാര്‍ക്കുള്ള വിഷയത്തിന് 35 ചോദ്യങ്ങളും 60 മാര്‍ക്കുള്ള വിഷയത്തിന് 36 ചോദ്യങ്ങളും 30 മാര്‍ക്കുള്ള വിഷയത്തിന് 20 ചോദ്യങ്ങളുമാണുള്ളത്. അധ്യാപകര്‍ ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ട സമയം ആറുമണിക്കൂറാണ്. ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് ഒരധ്യാപകന്‍ എടുക്കാവുന്ന കൂടിയ സമയം 10 മിനിറ്റാണ്. ബയോളജിക്കാവട്ടെ അത് ഏഴുമിനിറ്റായി പരിമിതപ്പെട്ടിരിക്കുന്നു. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കും. ഉത്തരപേപ്പറുകള്‍ ശരിയായി വായിച്ചുനോക്കാനുള്ള സമയംപോലും ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം രണ്ടുമാര്‍ക്ക് വ്യത്യാസം വന്നതുമൂലം അധ്യാപകര്‍ക്കെതിരെ സര്‍വിസ് നടപടികള്‍ എടുക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറിയുടെ നടപടി പ്രതിഷേധാർഹമാണ്. ഹയര്‍ സെക്കൻഡറിയില്‍ രണ്ടരമണിക്കൂര്‍ പരീക്ഷയുടേതിന് 26 പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഇപ്പോള്‍ 34 ആക്കി. ഒരേ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള എസ്.എസ്.എല്‍.സിക്ക് ഒരു ദിവസം 24 പേപ്പര്‍ മാത്രമേ നോക്കേണ്ടിവരുന്നുള്ളൂ. ഇത് ഹയര്‍ സെക്കൻഡറി അധ്യാപകരോടുളള വിവേചനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകർ ഒരു മാര്‍ക്കിന്റെപോലും വ്യത്യാസത്തിന്റെ പേരില്‍ ഡയറക്ടറേറ്റില്‍ കയറിയിറങ്ങേണ്ടിവരുകയും ഇന്‍ക്രിമെന്റടക്കം തടഞ്ഞ് ഭീമമായ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുകയും ചെയ്തു. പത്തനംതിട്ടയിൽ 21ന് ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രതിഷേധ കൺവെൻഷൻ നടത്താൻ എഫ്.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി തീരുമാനിച്ചതായി ജനറല്‍ കൺവീനർ പി. ചാന്ദ്നി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story