Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:35 AM IST Updated On
date_range 11 April 2022 5:35 AM ISTമഴ: കാർഷിക മേഖലക്ക് ആഘാതം
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ വേനൽമഴ ശക്തമായിതുടരുന്നു. ചിലയിടങ്ങളിൽ മണിക്കൂറോളം നിർത്താതെ മഴപെയ്തു. സാധാരണ പെയ്യേണ്ടതിന്‍റെ ഇരട്ടിയിലേറെയാണ് ഇത്തവണ ഇതുവരെ വേനൽമഴ പെയ്തിരിക്കുന്നത്. കൃഷിനാശം വ്യാപകമാണ്. വൈദ്യുതി തൂണുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകർന്നിട്ടുണ്ട്. നൂറിലധികം തൂണുകളാണ് തകർന്നതെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. അതിവേഗം അവയെല്ലാം നന്നാക്കി വരുന്നു. കാർഷിക മേഖലയിലുണ്ടായ നാശനഷ്ടം പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല. ശനിയാഴ്ചവരെയുള്ള പ്രാഥമിക കണക്ക് പ്രകാരം 1.29കോടിയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിന്‍റെ ഇരട്ടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. നെൽകൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. 24 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 36 ലക്ഷത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. കോന്നി, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് കൂടുതൽ നാശം. എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതലത്തിൽ നഷ്ടപരിഹാരത്തിനുള്ള നടപടികളും ആരംഭിച്ചു. നാശനഷ്ടം നേരിട്ടവർക്ക് താൽക്കാലിക ആശ്വാസ നടപടികളും സ്വീകരിച്ചു വരുന്നു. 41 വീടുകൾക്കും നാശം സംഭവിച്ചു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വേനൽമഴ പത്തനംതിട്ടയിലാണ് പെയ്തതെന്ന് കാലാവസ്ഥകേന്ദ്രം അധികൃതർ പറഞ്ഞു. സാധാരണ നിലയിൽ ഈ സമയത്ത് 106 മി.മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതിന്‍റെ ഇരട്ടിയിലേറെ മഴ ഇപ്പോൾ പെയ്തുകഴിഞ്ഞതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. മിന്നലിൽ വീടിന് നാശനഷ്ടം കിടങ്ങന്നൂർ: മിന്നലേറ്റ് വീടിന് നാശം. കിടങ്ങന്നൂർ പനംതിട്ട പി.ജി. ആനന്ദന്‍റെ വീടിനാണ് മിന്നലിൽ കേടുപാട് സംഭവിച്ചത്. വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. ജനൽ ചില്ലുകൾ തകർന്നു. ഭിത്തിയും വിണ്ടുകീറി. വേനൽമഴക്കിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം 15 മിനിറ്റിലധികമാണ് ഇടതടവില്ലാതെ കിടങ്ങന്നൂർ-വല്ലന പ്രദേശത്ത് ഇടിമിന്നൽ ഉണ്ടായത്. നിരവധി വീടുകളിലെ ഫാനും ടി.വിയും മറ്റ് ഇലട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story