Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTആ യാത്ര മറക്കാനാകുന്നില്ല; വീടണഞ്ഞ ആശ്വാസത്തിൽ കൃഷ്ണ
text_fieldsbookmark_border
അടൂർ: ഭൂഗർഭ അറയിൽ അഞ്ചുദിവസത്തെ ദുരിതജീവിതത്തിനൊടുവിൽ ചീറിപ്പാഞ്ഞെത്തിയ ഷെല്ലുകൾക്കിടയിലൂടെ കൃഷ്ണ വീടണഞ്ഞു. ഖാർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനി വടക്കടത്തുകാവ് സോപാനത്തിൽ മധുകുമാറിന്‍റെയും ബീനയുടെയും മകളായ കൃഷ്ണ ഞായറാഴ്ച പുലർച്ച 5.30നാണ് വീട്ടിലെത്തിയത്. യാത്രയുടെ ആദ്യന്തം അപകടം നിറഞ്ഞതായിരുന്നു. കൺമുന്നിൽ പതിച്ച് ചിതറി തെറിക്കുന്ന ഷെല്ലുകൾക്കും ബോംബുകൾക്കും ഇടയിലൂടെ അഞ്ച് കിലോമീറ്റർ നടന്നാണ് ഖാർകിവ് പിറ്ദേനി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് കൃഷ്ണ പറഞ്ഞു. കർഫ്യൂവിന് ശേഷം മാർച്ച് ഒന്നിന് ആറുമണി കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ടാക്സിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകാൻ തീരുമാനിച്ചു. ഹോസ്റ്റലിന് പുറത്തേക്ക് കാലെടുത്തുവെച്ചതും തൊട്ടടുത്ത് ബോബ് വീണ് പൊട്ടിത്തെറിക്കുന്ന കാതടപ്പിക്കുന്ന ശബ്ദംകേട്ടു. ഇതോടെ ഭയന്ന് ഹോസ്റ്റലിലേക്ക് ഓടിക്കയറി. അരമണിക്കൂറിനുശേഷം വീണ്ടും പോകാനിറങ്ങി. നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കിടയിൽ റോഡിനിരുവശങ്ങളിലും മുന്നിലുമൊക്കെയായി ഷെല്ലുകൾ വീഴുന്നത് കാണാമായിരുന്നു. ഇരുവശവും പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ. അന്തരീക്ഷത്തിലേക്ക് ഉയരുന്ന തീഗോളം. ഇടക്ക് വെടിവെപ്പ്, അങ്ങനെ ഭയത്തിന്‍റെ നൂൽപ്പാലത്തിലൂടെ ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു ഇതെന്ന് കൃഷ്ണ പറഞ്ഞു. ട്രെയിൻ എവിടേക്കെന്നോ പുറപ്പെടുന്ന സമയമോ ഒന്നും അധികൃതർ അറിയിച്ചിരുന്നില്ല. ട്രെയിനിന്‍റെ വാതിൽക്കൽ നിൽക്കുന്ന ഗാർഡ് യുക്രെയ്നുകാരെ ട്രെയിനിൽ കയറ്റാനാണ് മുൻഗണന നൽകിയത്. നാലുപേരടങ്ങിയ തങ്ങൾ അവിടെ ഉണ്ടായിരുന്ന യുക്രെയ്ൻ ഗാർഡിന് 50 ഡോളർ വീതം നൽകിയാണ് ട്രെയിനിൽ കയറിപ്പറ്റാനായതെന്ന് കൃഷ്ണ പറയുന്നു. കടകളില്ലാത്തതിനാൽ കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവുമൊക്കെ നഷ്ടപ്പെട്ടു. 18 മണിക്കൂർ ട്രെയിനിന്‍റെ താഴെയിരുന്നാണ് ലിവീവിൽ രണ്ടിന് രാവിലെ എട്ടിനെത്തിയത്. എട്ട് മണിക്കൂർ യാത്ര ചെയ്ത് യുക്രെയ്ൻ ബോർഡറായ ചോപ്പിൽ എത്തി. അവിടെ എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ട്രയിൻ കയറി അതിർത്തിയായ ഹങ്കറിയിൽ രാത്രി 8.30ന് എത്തി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിയത് മൂന്നിന് രാവിലെയാണ്. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവിടെ ഹോട്ടലിൽ എത്തിച്ച് വിദ്യാർഥികൾക്ക് ആഹാരം നൽകി. നാലിന് ഉച്ചക്ക്ബുഡാപെസ്റ്റ് എയർപോർട്ടിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചു. അഞ്ചിന് പുലർച്ച ഡൽഹിയിലെത്തി. അവിടെനിന്ന് രാത്രി 12.45 വിമാനത്തിൽ കയറി ഇന്നലെ പുലർച്ചെ 5.30ന് കൊച്ചിയിൽ എത്തി. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ലെന്ന് കൃഷ്ണ പറഞ്ഞു. 2019 സെപ്റ്റംബറിലാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രെയ്നിലേക്ക് പോകുന്നത്. PTL ADR Vanithadinam 2 കൃഷ്ണ മാതാപിതാക്കളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
