Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:36 AM IST Updated On
date_range 10 Feb 2022 5:36 AM ISTനാടിനെ നടുക്കി കാർ അപകടം
text_fieldsbookmark_border
അടൂർ: ബുധനാഴ്ച ഉച്ചകഴിഞ്ഞ് അടൂരിൽ നടന്ന ദുരന്തം നാടിനെ നടുക്കി. ആയൂർ സ്വദേശി അമൽ ഷാജിയും ഹരിപ്പാട് സ്വദേശിനിയുമായുള്ള വിവാഹം വ്യാഴാഴ്ച നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായി വധുവിന് പുടവ നൽകുന്ന ചടങ്ങിനായാണ് വരൻെറ ബന്ധുക്കൾ അടങ്ങുന്ന സംഘം അഞ്ച് കാറുകളിലായി ബുധനാഴ്ച 12ന് ഹരിപ്പാടിന് യാത്ര തിരിച്ചത്. കുട്ടികളും മുതിർന്നവരുമായി 50ൽ താഴെപ്പേർ മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. അമൽ ഷാജിയുടെ സഹോദരൻ അഖിൽ ഷാജിയുടെ പേരിലുള്ള കാറാണ് ആയൂരിൽനിന്ന് ആദ്യം യാത്രതിരിച്ചത്. ഈ കാർ ഓടിച്ചിരുന്നത് ഈ കുടുംബത്തിലെ സ്ഥിരം ഡ്രൈവർ ശരത് ആയിരുന്നു. വളരെ വേഗം ഓടിയെത്തി അടൂർ ബൈപാസിൽ മറ്റു കാറുകൾ വരുന്നതും കാത്ത് കിടന്ന ഈ കാർ മറ്റുള്ള കാറുകൾ മറികടന്നപ്പോൾ ഏറ്റവും പിന്നിലാകുകയുമായിരുന്നുവെന്നും മാവേലിക്കരയിൽ എത്തിയപ്പോഴാണ് അപകടവാർത്ത ഒപ്പം കാറുകളിൽ യാത്രചെയ്തവർ അറിഞ്ഞതെന്നും ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. കരുവാറ്റ ജങ്ഷനിൽ സിഗ്നൽ കാത്തുകിടന്ന നിരവധി വാഹനങ്ങളെ മറികടന്നാണ് അമിതവേഗത്തിലെത്തിയ കാർ വഴിതെറ്റി മെയിൻ റോഡ് മുറിച്ചുകടന്ന് എതിർവശത്ത് കനാൽ സൈഡിലെ രണ്ടു വീടുകളിലേക്കുള്ള ഇടുങ്ങിയ പാതയിലേക്ക് സഞ്ചരിച്ച് കെ.ഐ.പി കനാലിൽ പതിച്ചത്. കാർ പാലത്തിനടിയിലേക്ക് കയറിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി അടൂർ: കാർ ഒഴുകി മെയിൻ റോഡിലെ ഇടുങ്ങിയ പാലത്തിനടിയിലേക്ക് കയറി ഞെരുങ്ങിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. കാർ ഒഴുകിവരുന്നത് കണ്ട് ഓടിക്കൂടിയവർ വടം കെട്ടിനിർത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് അതിന് തടസ്സമായി. ഈ സമയം കാറിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഒഴുക്കിനെ തുടർന്ന് പാലത്തിൻെറ അടിയിലേക്ക് കയറി ഞെരുങ്ങിയ കാർ വടക്കോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും കുത്തൊഴുക്ക് കാരണം വിജയിച്ചില്ല. ഇതോടെ രക്ഷാപ്രവർത്തകർ തെക്കുവശത്തേക്ക് പോകുകയും കാർ വടം ഉപയോഗിച്ച് പാലത്തിനടിയിലൂടെ ഇപ്പുറത്ത് എത്തിച്ചു. രണ്ട് സ്ത്രീകളെ കൂടി പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. എല്ലാവരെയും പുറത്തെടുത്തശേഷം ക്രെയിൻ ഉപയോഗിച്ച് കാർ കരക്കെത്തിച്ച് കാറിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽനിന്ന് ഒഴുകിപ്പോയ ഇന്ദിരയെ മണിക്കൂറുകൾ നീണ്ട തിരച്ചിലി നൊടുവിൽ കിലോമീറ്റർ അകലെ മലമേക്കര ഭാഗത്തുനിന്നാണ് അഗ്നിരക്ഷസേന കണ്ടെടുത്തത്. അപകടം നേരിൽകണ്ട യാത്രക്കാരും അപകടവിവരമറിഞ്ഞ് നാടിൻെറ വിവിധ പ്രദേശങ്ങളിൽ നിന്നെത്തി തടിച്ചുകൂടിയവരെയും കൊണ്ട് അടൂർ കരുവാറ്റ ബൈപാസ് ജങ്ഷൻ നിറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും കാണാൻ അടൂർ ജനറൽ ആശുപത്രിയിലും ബന്ധുക്കളും യാത്രക്കാരുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story