Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറെയിൽവേ അടിപ്പാതകളിലെ...

റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ട്​: കലക്ടർ സന്ദർശനം നടത്തി

text_fields
bookmark_border
റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ട്​:  കലക്ടർ സന്ദർശനം നടത്തി
cancel
തിരുവല്ല: മഴക്കാലത്ത് പതിവാകുന്ന വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സവും അപകട ഭീഷണിയും ഉയർത്തുന്ന ഇരുവള്ളിപ്പറ, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ കലക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മാത്യു ടി.തോമസ് എം.എൽ.എ, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സന്ദർശനം. അടിപ്പാതയിൽ വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന യാത്രാദുരിതം സംബന്ധിച്ച ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതികൾ കലക്ടർ കേട്ടു. വെള്ളക്കെട്ട് മൂലം അടിപ്പാതയിലെ ഗതാഗതം തടസ്സപ്പെടുന്ന ദിവസങ്ങളിൽ മാത്രം താൽക്കാലികമായി പഴയ ലെവൽക്രോസ് സംവിധാനം ഒരുക്കുക അല്ലെങ്കിൽ മേൽപ്പാലം നിർമിക്കുക എന്നിവയാണ് നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യം. ഇവ അടിയന്തരമായി നടപ്പാക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും റെയിൽവേ മന്ത്രാലയത്തിന്‍റെകൂടെ അനുമതി വേണ്ട കാര്യം ആയതിനാൽ നിലവിലെ പ്രശ്‌നങ്ങൾ റെയിൽവേ മന്ത്രാലയത്തെ അറിയിക്കുമെന്നും കലക്ടർ പറഞ്ഞു. ശനിയാഴ്ച നടത്തിയ പരിശോധനയിൽ രണ്ട് കാര്യങ്ങളിലാണ് തീരുമാനം എടുത്തത്. കഴിഞ്ഞ പ്രളയ കാലത്ത് അടിപ്പാതയിൽ ഉണ്ടായ കേടുപാടുകളും ചോർച്ചയും പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടത്തണമെന്ന് കലക്ടർ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കാനും ധാരണയായി. തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, റെയിൽവേ അസി. ഡിവിഷൻ എൻജിനീയർ ജോർജ് കുരുവിള, സീനിയർ സെക്​ഷൻ എൻജിനീയർ സുനിൽകുമാർ, തഹസിൽദാർ പി. ജോൺ വർഗീസ്, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടിവ് എൻജിനീയർ ബി. ബിനു, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ മോളമ്മ, വൈസ് ചെയർമാൻ ഫിലിപ് ജോർജ്, അംഗങ്ങളായ ഷീജ കരിമ്പുങ്കാല, ലെജു എം.സ്‌കറിയ എന്നിവർ പരിശോധനയിൽ പങ്കുചേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story