Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:30 AM IST Updated On
date_range 3 Feb 2022 5:30 AM ISTശബരിമലയിലെ കയറ്റിറക്ക് തർക്കം: ഇന്ന് ചർച്ച
text_fieldsbookmark_border
പത്തനംതിട്ട: ശബരിമലയിലേക്കുള്ള നിർമാണ സാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനും യൂനിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് വ്യാഴാഴ്ച ചർച്ച നടക്കും. റാന്നി അസിസ്റ്റന്റ് ലേബർ ഓഫിസർ ബി.എം. ജിസ്മിയുടെ മധ്യസ്ഥതയിൽ രാവിലെ 11ന് പമ്പയിലാണ് ചർച്ച. യൂനിയൻ പ്രതിനിധികളും, കരാറുകാരനും, ദേവസ്വം ബോർഡ് പ്രതിനിധികളും പങ്കെടുക്കും. ബുധനാഴ്ച പമ്പ സി.ഐയുടെ മധ്യസ്ഥതയിൽ സ്റ്റേഷനിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണിത്. മുമ്പ് ലേബർ ഓഫിസറുടെ മധ്യസ്ഥതയിൽ നിശ്ചയിച്ച കൂലി തന്നെ വേണമെന്ന് യൂനിയൻ നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഹൈകോടതി വിധി നിലനിൽക്കെ കയറ്റിറക്ക് സംബന്ധിച്ച അവകാശവാദം ഉന്നയിക്കാൻ യൂനിയനുകൾക്ക് സാധിക്കില്ലെന്ന് കരാറുകാരും പറഞ്ഞു. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. സീസണിനു മുമ്പ് ഉണ്ടായ തർക്കത്തെ തുടർന്ന് ലേബർ ഓഫിസറുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം ലോറികളിൽനിന്ന് കരിങ്കൽ പാളികൾ പമ്പയിൽ ഇറക്കിവെക്കുന്നതിന് ടൺ ഒന്നിന് 915 രൂപയും, അവിടെ നിന്നും കയറ്റി നിർമാണ സ്ഥലത്ത് ഇറക്കുന്നതിന് ട്രാക്ടർ ഒന്നിന് 400 രൂപയുമാക്കി നിശ്ചയിച്ചിരുന്നു. ഈ കരാർ കോടതി വിധി വന്നതോടെ ഇല്ലാതായെന്നാണ് കരാറുകാർ വാദിക്കുന്നത്. അതേസമയം കോടതി വിധി വന്നതോടെ മുമ്പുള്ള പോലെ ഇടപെടൽ നടത്താൻ കഴിയില്ലെന്നാണ് ലേബർ വകുപ്പ് അധികൃതർ പറയുന്നത്. ഇരുവിഭാഗവുമായി സംസാരിച്ച് യഥാർഥ പ്രശ്നം മനസ്സിലാക്കിയശേഷം മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും അധികൃതർ പറഞ്ഞു. സ്പെഷൽ കമീഷണറുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂനിയനുകളുടെ പ്രവർത്തനം ഹൈകോടതി വിലക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story