Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:30 AM IST Updated On
date_range 27 Dec 2021 5:30 AM ISTമണ്ഡലപൂജ തൊഴുത് ഭക്തർ മലയിറങ്ങി; ശബരിമലയിൽ നട അടച്ചു
text_fieldsbookmark_border
മകരവിളക്ക് ഉത്സവത്തിന് 30ന് നട തുറക്കും ശബരിമല: 41 ദിവസത്തെ വ്രതകാലത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ തൊഴുത് പതിനായിരങ്ങൾ പടിയിറങ്ങിയതോടെ ശബരിമലയിൽ നട അടച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹവും മണ്ഡലപൂജയും കണ്ട് തൊഴുതാണ് തീർഥാടകർ മലയിറങ്ങിയത്. മണ്ഡലപൂജ ദിനമായ ഞായറാഴ്ച രാവിലെ 9.30വരെ മാത്രമായിരുന്നു നെയ്യഭിഷേകം. കലശപൂജയോടെയും കളഭാഭിഷേകത്തോടെയുമായിരുന്നു മണ്ഡലപൂജക്ക് തുടക്കം കുറിച്ചത്. പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേല്‍ശാന്തി കളീക്കാമഠം എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 25 കലശം പൂജയും കളഭവും നടന്നു. ബ്രഹ്‌മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിഞ്ഞു. പൂജിച്ച കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അഭിഷേകം നടത്തി. തുടര്‍ന്ന് മണ്ഡലപൂജക്കായി നട അടച്ചു. പിന്നീട് തങ്ക അങ്കി ചാര്‍ത്തി നടതുറന്ന് കര്‍പ്പൂരം ഉഴിഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ശബരിമല സ്‌പെഷല്‍ കമീഷണര്‍ മനോജ്, കോട്ടയം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡലകാലത്തിന് ശുഭസമാപ്തിയായി. ശനിയാഴ്‌ച വൈകീട്ടായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ശരംകുത്തിയിൽനിന്ന് ആചാരപൂർവം വരവേറ്റ തങ്ക അങ്കി ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ, ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇനി മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 20ന് നട അടക്കും. 19ന് രാത്രി വരെയായിരിക്കും തീര്‍ഥാടകര്‍ക്ക് ദര്‍ശനം. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും നടക്കും. 20ന് രാവിലെ 6.30ന് രാജപ്രതിനിധിക്ക് മാത്രമാകും ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story