Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:34 AM IST Updated On
date_range 25 Oct 2021 5:34 AM ISTഉരുൾപൊട്ടൽ; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsbookmark_border
വടശ്ശേരിക്കര: ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ കുരുമ്പൻമൂഴി പനംകുടന്ത നിവാസികൾ ജീവൻ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലാണ്. നിമിഷങ്ങൾകൊണ്ട് പാഞ്ഞെത്തിയ മലവെള്ളത്തിൽനിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും തകർന്നു. കുരുമ്പൻമൂഴി ചിലമ്പിക്കുന്നേൽ മനോജിൻെറ വീടാണ് പൂർണമായും നശിച്ചത്. പൂവത്തുംമൂട്ടിൽ രാഘവൻെറ വീട് ഭാഗികമായി തകർന്നു. തോടിനോട് ചേർന്നിരുന്ന മനോജിൻെറ വീട് തകർന്നതോടൊപ്പം വീട്ടിലെ മുഴുവൻ സാധനങ്ങളും വെള്ളത്തോടൊപ്പം ഒലിച്ചു പോകുകയും ചെയ്തു. ഉച്ചമുതലുണ്ടായ ശക്തമായ മഴയുടെ കൂടെ പനംകുടന്ത അരുവിക്ക് സമീപത്തായി ഉരുൾ പൊട്ടലുണ്ടായതാണ് കനത്തനാശം വിതക്കാൻ കാരണം. തോടുകൾക്ക് കുറുകെ വീടുകളിലേക്കുള്ള മൂന്നോളം പാലങ്ങൾ തകർന്നു. അഞ്ചുവീട് തീർത്തും ഒറ്റപ്പെട്ടുപോയി. തോടിൻെറ വശങ്ങളും കൃഷിഭൂമിയും നശിച്ചു. രക്ഷാപ്രവർത്തകർ രാത്രി ഏറെ പണിപ്പെട്ടാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കുത്തിയൊലിച്ച് വെള്ളത്തിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി പ്രദേശം ഇരുട്ടിലായിരുന്നു. കുരുമ്പൻമൂഴി കോസ്‌വേ വെള്ളം കയറിയതിനാൽ അഗ്നിരക്ഷാസേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്താൻ ഏറെ വൈകി. ഉരുൾപൊട്ടലിൽ പനംകുടന്ത അരുവി ഗതിമാറി പൂവത്തുംമൂട്ടിൽ രാഘവൻെറ പറമ്പിലൂടെ ഒഴുകുകയായിരുന്നു. പറമ്പിൽ നിന്നിരുന്ന റബറും മറ്റ് കൃഷി വകകളും പൂർണമായും നശിച്ചു. വീട്ടിൽ മുട്ടറ്റത്തോളം വെള്ളം കയറി സാധന സാമഗ്രികൾ നശിക്കുകയും ഒലിച്ചു പോകുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ ചിലമ്പിക്കുന്നേൽ മനോജ് ഓട്ടം പോയിരുന്നതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു. മകനെ തൻെറ വീട്ടിൽ ഏൽപിച്ചശേഷമായിരുന്നു മനോജ് ഓട്ടം പോയിരുന്നത്. വരുമ്പോഴേക്കും വീടുൾെപ്പടെ സകലതും വെള്ളം കൊണ്ടുപോയിരുന്നെങ്കിലും ആളപായമില്ലാത്തതിൻെറ ആശ്വാസത്തിലാണ് കുടുംബം. സ്ഥലം സന്ദർശിച്ച മന്ത്രി വീണ ജോർജിന് മുന്നിൽ വികാരഭരിതരായിട്ടാണ് കുരുമ്പൻമൂഴി നിവാസികൾ പ്രതികരിച്ചത്. കുരുമ്പൻമൂഴി കോസ്‌വേക്ക് പകരം പാലം നിർമിക്കണമെന്ന് മന്ത്രിയോട് ജനങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
