Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2021 5:38 AM IST Updated On
date_range 12 Jun 2021 5:38 AM ISTജനറല്‍ ആശുപത്രിയിൽ ഓക്‌സിജന്‍ പ്ലാൻറ് നിര്‍മാണം ഈമാസം ആരംഭിക്കും
text_fieldsbookmark_border
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാൻറിൻെറ നിര്‍മാണം ഈമാസം ആരംഭിക്കും. പ്ലാൻറുകളുടെ നിർമാണത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ പത്തനംതിട്ട നഗരസഭ കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചു. ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിൻെറ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് പ്ലാൻറുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. വലിയ പ്ലാൻറില്‍നിന്ന് ഒരു മിനിറ്റില്‍ 1000 ലിറ്ററും ചെറിയ പ്ലാൻറില്‍നിന്ന് ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജനുമാണ് ഉൽപാദിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നു. ഇതിൻെറ ഭാഗമായി കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ല ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പ്ലാൻറ് സ്ഥാപിക്കും. പ്ലാൻറ് നിര്‍മാണത്തിനായി ആദ്യം ജനറല്‍ ആശുപത്രിയെ തെരഞ്ഞെടുത്ത ആരോഗ്യ മന്ത്രിക്ക് നഗരസഭ കൗണ്‍സില്‍ നന്ദി രേഖപ്പെടുത്തി. പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നടത്തുന്നതിനുമായി 40 ലക്ഷം രൂപയാണ് നഗരസഭ കൗണ്‍സില്‍ നല്‍കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഒരാഴ്ചയില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഒരുമാസം ഉദ്ദേശം 40 ലക്ഷം രൂപ എച്ച്.എം.സി ഫണ്ടില്‍നിന്ന് ചെലവഴിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലം ഒരുവര്‍ഷം കൂടി നീളുന്ന സാഹചര്യമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുവേണ്ടി അഞ്ചുകോടി രൂപയുടെ ചെലവ് ഉണ്ടാകുമെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. പ്ലാൻറ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായി നഗരസഭ ചെയര്‍മാനും ജില്ല കലക്ടറും അടങ്ങുന്ന കമ്മിറ്റി ഇതിനകം മൂന്നു യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സാങ്കേതിക തടസ്സങ്ങളൊക്കെ നീക്കി പ്രവര്‍ത്തനം തിങ്കളാഴ്ച തന്നെ ആരംഭിക്കുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി ജനറല്‍ ഹോസ്പിറ്റലിൻെറ എ ബ്ലോക്കിനു പുറകുവശമുള്ള സ്ഥലമാണു കണ്ടെത്തിയിട്ടുള്ളത്. പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിനായി യന്ത്രസാമഗ്രികള്‍ സമീപമുള്ള സ്വകാര്യ വസ്തുവിലൂടെയാണു കൊണ്ടുപോകേണ്ടത്. ഇതിനാവശ്യമായ സമ്മതം ബന്ധപ്പെട്ട സ്വകാര്യ വസ്തു ഉടമകളില്‍നിന്ന് ജില്ല കലക്ടറുടെയും നഗരസഭാ ചെയര്‍മാൻെറയും ഇടപെടലിലൂടെ ലഭ്യമായിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഭരണാനുമതി ഐകകണ്‌ഠ്യേനയാണ് നഗരസഭ കൗണ്‍സില്‍ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story