Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാത്ര ക്ലേശം രൂക്ഷം;...

യാത്ര ക്ലേശം രൂക്ഷം; കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന്

text_fields
bookmark_border
മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി പൊൻകുന്നം, എരുമേലി ഡിപ്പോകളിൽനിന്ന്​ പൊൻകുന്നം-തിരുവല്ല, എരുമേലി-മല്ലപ്പള്ളി സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എരുമേലിയിൽനിന്നും പൊന്തൻപുഴ, ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പൂര് വഴി മല്ലപ്പള്ളിക്കും, പൊൻകുന്നം ഡിപ്പോയിൽനിന്നും മണിമല, കോട്ടാങ്ങൽ, പെരുമ്പെട്ടി, ചാലാപ്പള്ളി, എഴുമറ്റൂർ, വെണ്ണിക്കുളം വഴിയും സർവിസുകൾ ക്രമീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. യാത്ര ക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ഏറെയും. ഈ റൂട്ടിൽ സർവിസ് നടത്തിയിരുന്ന നിരവധി സ്വകാര്യ ബസുകൾ സർവിസ് നിർത്തിയിട്ട് വർഷങ്ങളായി. മണിമല-കോട്ടാങ്ങൽ റൂട്ടിൽ ബസ് സർവിസ് പൂർണമായും നിലച്ചിരിക്കുകയാണ്. നേരത്തേ പൊൻകുന്നത്ത് നിന്നും ചുങ്കപ്പാറ വരെ ഒരു കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയിരുന്നു. ഇത് നഷ്ടത്തി‍ൻെറ കണക്കുപറഞ്ഞ് നിർത്തി. സ്വകാര്യ ബസ്​ ഉടമയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്​. ചുങ്കപ്പാറയിൽനിന്നും ചാലാപ്പള്ളി എഴുമറ്റൂർ, വെണ്ണിക്കുളം റൂട്ടിൽ രണ്ട് സ്വകാര്യ ബസുകൾ മണിക്കൂറുകൾ വ്യത്യാസത്തിൽ വല്ലപ്പോഴുമാണ് സർവിസ് നടത്തുന്നത്​. പൊൻകുന്നം -തിരുവല്ല റൂട്ടിൽ സർവിസ് ആരംഭിച്ചാൽ പ്രദേശത്തെ നൂറുകണക്കിന് ദിർഘദൂരങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനമാകും. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ-പൊന്തൻ പുഴ റൂട്ടിൽ യാത്രാസൗകര്യമില്ലാതെ പത്തനംതിട്ട, കോട്ടയം ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നട്ടം തിരിയുകയാണ്. എരുമേലി ഡിപ്പോയിൽനിന്നും ഇരു ജില്ലകളെയും ബന്ധിപ്പിച്ച് എരുമേലി-മല്ലപ്പള്ളി സർവിസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും നടപ്പായിട്ടില്ല. കോവിഡിനുശേഷം നിരവധിസ്വകാര്യ ബസുകൾ സർവിസ് അവസാനിപ്പിച്ചതോടെ പല പ്രദേശങ്ങളിലും യാത്ര ക്ലേശവും രൂക്ഷമായ സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story