Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:35 AM IST Updated On
date_range 10 Aug 2022 12:35 AM ISTകാലവർഷക്കെടുതി: ഓണവിപണി ലക്ഷ്യമിട്ട കാർഷിക മേഖലക്ക് ആഘാതം
text_fieldsbookmark_border
കോഴഞ്ചേരി: ഓണ വിപണി ലക്ഷ്യമിട്ട കാർഷിക മേഖലക്ക് കാലവർഷക്കെടുതിയുണ്ടാക്കിയത് അപ്രതീക്ഷിത ആഘാതം. പമ്പയിൽ ജലനിരപ്പ് ഉയർന്ന് തീരത്തേക്ക് വെള്ളം കയറിയതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് അടച്ചിടൽ മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഇക്കുറി ആശ്വാസമാകേണ്ട വിളകളാണ് വെള്ളപ്പൊക്കം കവർന്നത്. ഓണത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുമായിരുന്ന ഏത്തവാഴകൾ മിക്കയിടത്തും നശിച്ചു. ചേന, കാച്ചിൽ, ചേമ്പ് എന്നിവയും നാശം നേരിട്ടതിൽ ഉൾപ്പെടുന്നു. ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നത് മൂലം ഇവയിൽ മിക്കതും അഴുകി പോകാനാണ് സാധ്യത. നദിയിലെ ജലനിരപ്പ് താണെങ്കിലും സമീപ പാടങ്ങളിലും പറമ്പുകളിൽനിന്നും വെള്ളം ഇറങ്ങാൻ ദിവസങ്ങൾ എടുക്കും. കോഴഞ്ചേരി മേലുകരതോട്ടുവേലിൽ അശോക് ഗോപിനാഥിന്‍റെ ഓണക്കാല വിളവെടുപ്പിനായി ഇറക്കിയ കൃഷി എല്ലാം നശിച്ചു. കൃഷിഭവൻ, ഗാന്ധി ഹരിത സമൃദ്ധി എന്നിവയുടെയെല്ലാം സഹകരണത്തിലാണ് കൃഷി ആരംഭിച്ചത്. ചേനയും ഇതര കൃഷികളും എല്ലാം വെള്ളത്തിനടിയിലായി. മുന്നൂറിലധികം ഏത്തവാഴകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഇതിനുസമീപം അനൂപ് ഉണ്ണികൃഷ്ണൻ, കാഞ്ഞിരമൺ ഗിരീഷ് എന്നിവരുടേത് ഉൾപ്പെടെ 20ഓളം പേരുടെയും കൃഷിക്ക് നാശം ഉണ്ടായി. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ കുറും താർ, പുന്നക്കാട്, ആറന്മുള, കർത്തവ്യം എന്നിവിടങ്ങളിലും കൃഷിനാശം ഉണ്ടായിട്ടുണ്ട്. അയിരൂർ പഞ്ചായത്തിലെ ഇടപ്പാവൂരിൽ നിരവധി പേർക്ക് കൃഷിനാശം ഉണ്ടായി. രണ്ടായിരത്തോളം വാഴകൾക്കാണ് ഇവിടെ നാശം നേരിട്ടത്. കർഷക ഇൻഷുറൻസും സർക്കാർ സഹായവും മുൻവർഷങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നു. ഇലന്തൂർ, നാരങ്ങാനം, ചെറുകോൽ, തോട്ടപ്പുഴശ്ശേരി, കോഴിപ്പുറം എന്നിവിടങ്ങളിലും നിരവധി കർഷകർക്ക് വിളനാശം നേരിട്ടിട്ടുണ്ട്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ കൃഷിക്കും നാശം സംഭവിച്ചു. നാൽക്കാലികൾ,എഴിക്കാട്, നീർവിളാകം ,പൂവത്തൂർ എന്നിവിടങ്ങളിൽ ഓണത്തിനായി കൃഷി ചെയ്തിരുന്ന പച്ചക്കറികളാണ് നശിച്ചത്. ..................... 'മുട്ടുമൺ ചെറുകോൽപ്പുഴ റോഡ് നിർമാണം പൂർത്തിയാക്കണം' കോഴഞ്ചേരി: നിർമാണം സ്തംഭിച്ച മുട്ടുമൺ ചെറുകോൽപ്പുഴ റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുല്ലാട് വടക്കേ കവല, ആത്മാവ് കവല, തോണിപ്പുഴ, കുറിയന്നൂർ, പുളിമുക്ക് വരെ രണ്ടര വർഷമായി പുനർ നിർമാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതു മൂലം കാൽനടയാത്ര പോലും ദുരിതമാണ്. മഴക്കാലം ആരംഭിച്ചതോടെ ചെറിയ വാഹനങ്ങൾ പോലും അപകടത്തിൽപ്പെടുന്ന അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് മുട്ടുമൺ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ശരത്ത് ഈപ്പൻ റോയി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story