Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM ISTതിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന
text_fieldsbookmark_border
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തി. സന്ദർശന വിവരമറിഞ്ഞ രോഗികളും ബന്ധുക്കളും ജനപ്രതിനിധികളും അടക്കം നിരവധിപേർ പരാതികളുമായി മന്ത്രിക്ക് മുന്നിലെത്തി. ആശുപത്രിയിലെ പരാതികളെക്കുറിച്ച് സൂപ്രണ്ട് ഡോ. അജയമോഹനോട് മന്ത്രി ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ 11നാണ് മന്ത്രി ആശുപത്രിയിലെത്തിയത്. കാരുണ്യ ഫാർമസി, ഒ.പി വിഭാഗം, അത്യാഹിത വിഭാഗം, ഡയാലിസിസ് യൂനിറ്റ് എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. ഒ.പിയിലെത്തിയപ്പോൾ രണ്ട് ഡോക്ടർമാർ മാത്രം. ഹാജർ രജിസ്റ്റർ കൊണ്ടുവന്നപ്പോൾ ഒപ്പിട്ട പലരെയും കാണാനില്ല. മുപ്പതിലധികം ഡോക്ടർമാർ ഉണ്ടായിട്ടും എട്ടുപേർ മാത്രമാണ് ഈസമയം ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഡോക്ടർമാരൊക്കെ എവിടെപ്പോയെന്ന് വിശദീകരണം നൽകാനും ഇല്ലാത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാനും മന്ത്രി പറഞ്ഞു. കിട്ടാത്ത മരുന്നിന്റെ കുറിപ്പടിയുമായി നിരവധി രോഗികൾ മന്ത്രിക്ക് മുന്നിലെത്തി. ഈ മരുന്നുകൾ ഉടൻ രോഗികൾക്ക് വാങ്ങി നൽകാൻ സൂപ്രണ്ടിനോട് മന്ത്രി നിർദേശിച്ചു. പരാതികളേറിയതോടെ സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞു. ഏഴുവർഷമായി എന്തുകൊണ്ട് ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല, ഫാർമസിയിൽ എന്തുകൊണ്ട് മരുന്നുകൾ ലഭ്യമാക്കുന്നില്ല എന്നീ ചോദ്യങ്ങൾ മന്ത്രി സൂപ്രണ്ടിന് നേരെ ഉയർത്തി. ഒന്നിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. രാത്രിയെത്തുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കാതെ മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ എന്തിനാണ് റഫർ ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു. വെയിലും മഴയുംകൊണ്ട് നശിക്കുന്ന ജനറേറ്റർ, ആശുപത്രിവളപ്പിലെ പൊട്ടിയൊഴുകുന്ന മാലിന്യം എല്ലാം ശ്രദ്ധയിൽപെട്ട മന്ത്രി നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണയുമായും ഇക്കാര്യങ്ങൾ സംസാരിച്ചു. വിശദ അന്വേഷണം നടത്തുമെന്ന് അറിയിച്ച് ഉച്ചക്ക് 12ഓടെ മന്ത്രി മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story