Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:55 AM IST Updated On
date_range 4 Aug 2022 12:55 AM ISTപരുന്തിനെ പരിപാലിച്ച് സ്ട്രൈക്കിങ് ഫോഴ്സ്
text_fieldsbookmark_border
പരിക്കേറ്റ് അവശനിലയിലായ പരുന്തിന് പുനർജീവനേകി വനംവകുപ്പ് ജീവനക്കാർ കോന്നി: കഴിഞ്ഞ ഒരുവർഷമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുകയാണ് ഇവർക്ക് ലഭിച്ച പരുന്തിനെ. കൊല്ലം തേവലക്കരയിൽനിന്ന് ഒരുവർഷം മുമ്പാണ് പരിക്കേറ്റ പരുന്തിനെ അവശനിലയിൽ കണ്ടെത്തിയതായി ഫോൺ കോൾ കോന്നി വനം സ്ട്രൈക്കിങ് ഫോഴ്സ് ഓഫിസിലേക്ക് എത്തുന്നത്. ആരോ വളർത്തി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പരുന്ത് തീരെ അവശനിലയിലായിരുന്നു. അഞ്ച് വയസ്സുള്ള പരുന്തിനെ കോന്നിയിലെത്തിച്ച് വനംവകുപ്പ് വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ചിറകിന് മാരക മുറിവേറ്റതിനാൽ ഇതിന് പറക്കാൻ കഴിയില്ലെന്ന് കണ്ടെത്തുകയായിരുന്നു. വളർത്തിയവർ തന്നെ ഇത് പറക്കാതിരിക്കാൻ ചിറകിന് മാരകമായി മുറിവേൽപിച്ചതാകാം എന്നാണ് നിഗമനം. എങ്കിലും ചില വ്യായാമങ്ങളും പരീക്ഷണങ്ങളും നടത്തി പരുന്തിനെ പറക്കാൻ പ്രാപ്തമാക്കാൻ വനംവകുപ്പ് അധികൃതർ ശ്രമം തുടർന്നെങ്കിലും ഇത് ഫലംകണ്ടില്ല. ഇപ്പോൾ ഒരുവർഷമാകുന്നു പരുന്ത് കോന്നിയിൽ എത്തിയിട്ട്. ദിവസവും രാവിലെ തുറന്നുവിട്ട് പറക്കാൻ പരിശീലിപ്പിക്കുന്ന രീതി ഇപ്പോഴും ചെയ്യുന്നുണ്ട്. മീനും ഇറച്ചിയുമാണ് ഇതിനുള്ള ഭക്ഷണം. ഇത് കൃത്യമായി നൽകാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ചിറകിന് പരിക്കേറ്റ് പറക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു തത്തയും ഇവിടെയുണ്ട്. ജീവനക്കാരോട് ആക്രമണ സ്വഭാവം ഒന്നുംതന്നെ പരുന്ത് കാണിക്കാറില്ല. പരുന്ത് എന്നെങ്കിലും പറക്കും എന്ന ഉറച്ച വിശ്വാസത്തിൽ ഇതിനെ പരിപാലിച്ചുപോകുവാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
