Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:33 AM IST Updated On
date_range 23 May 2022 5:33 AM ISTഉദ്ഘാടനം നടന്നിട്ട് ഒന്നര വർഷം; ഏറത്ത് ശ്മശാനം മൂകം
text_fieldsbookmark_border
അടൂർ: ഏറത്ത് പഞ്ചായത്തിലെ മണക്കാല വട്ടമലപ്പടിയിൽ ഒന്നര വർഷം മുമ്പ് നിർമിച്ച ആധുനിക പൊതുശ്മശാനം മൂകമായി അവശേഷിക്കുന്നു. ആധുനിക രീതിയിലെ ശ്മശാന കെട്ടിടത്തിന്‍റെ മുൻവശം മുഴുവൻ പഞ്ചായത്ത് ശേഖരിച്ച മാലിന്യം വെച്ചിരിക്കുകയാണ്. നാളുകളായി ചാക്കിൽക്കെട്ടിയ ഖരമാലിന്യം വിലകൂടിയ ടൈൽസിന് മുകളിലാണ് വെക്കുന്നത്. തെരുവുനായ്ക്കളുടെ താവളവുമാണിവിടെ. ഒരേക്കർ സ്ഥലത്ത് 65 ലക്ഷം രൂപ വിനിയോഗിച്ച് പറക്കോട് ബ്ലോക്ക് പഞ്ചായത്താണ് നിർമാണം പൂർത്തീകരിച്ചത്. 2021 ഒക്ടോബറിൽ ശ്മശാനത്തിന് ചിമ്മിനിയും ഫർണസും സ്ഥാപിച്ചിരുന്നു. അന്ന് ഉടൻ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു വാഗ്ദാനം. പാതിപണിത ശ്മശാനം 2020 നവംബർ മൂന്നിനാണ് ഉദ്ഘാടനം നടന്നത്. തെരഞ്ഞെടുപ്പ് വരുന്നതിന്‍റെ ഭാഗമായി വേഗത്തിൽ അന്നത്തെ ഭരണസമിതി ഉദ്ഘാടനം ചെയ്തതാണ്. നിലവിൽ ശ്മശാനത്തിൽ വെച്ചിരിക്കുന്ന മാലിന്യം ഹരിതകർമ സേന അംഗങ്ങൾ ചുമന്നാണ് മുകളിൽ നിർത്തിയിട്ട വാഹനത്തിൽ കയറ്റുന്നത്. ശ്മശാനത്തിലേക്ക് റോഡില്ലാത്തതു കാരണം വാഹനം താഴേക്ക് ഇറങ്ങാൻ പ്രയാസമാകും. ഇപ്പോഴത്തെ വഴിയിൽ ചരൽ ആയതിനാൽ വാഹനങ്ങൾ പുറത്ത് നിർത്തി മൃതദേഹം ചുമക്കേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു ത്രീ ഫേസ് വൈദ്യുതി കണക്ഷൻ ഇല്ലാത്തതാണ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതെന്നായിരുന്നു അടുത്തിടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറത്തിരുന്നത്. എന്നാൽ, അടുത്തിടെ ത്രീ ഫേസ് വൈദ്യുതി കണക്ഷൻ ലഭിച്ചു. ഇനി ജില്ല ഭരണകൂടത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചാൽ ഉടൻ ശ്മശാനം പ്രവർത്തനം ആരംഭിക്കുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. പ്രവർത്തനം തുടങ്ങിയാൽ കടമ്പനാട്, പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ, കലഞ്ഞൂർ പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ ശ്മശാനം. ------- PTL ADR Smasanam ഏറത്ത് വട്ടമലപ്പടിയിലെ ആധുനിക ശ്മശാനത്തിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
