Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:37 AM IST Updated On
date_range 21 May 2022 5:37 AM ISTവെള്ളപ്പൊക്ക സാധ്യത കൂടുതലെന്ന് ആരോഗ്യ മന്ത്രി
text_fieldsbookmark_border
പത്തനംതിട്ട: കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായ തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കാൻ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വേനല്‍മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സങ്ങള്‍ മാറ്റണം. റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സ്കൂളുകള്‍ക്ക് പുറമെ മറ്റേതെങ്കിലും സൗകര്യം ലഭ്യമാണോ എന്നു പരിശോധിക്കണമെന്നും പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരും പങ്കെടുത്തു. കാലവര്‍ഷം മുന്നില്‍ക്കണ്ട് വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ യോഗത്തിൽ അറിയിച്ചു. വേനല്‍മഴ കനത്തെങ്കിലും നിലവില്‍ ഡാമുകളിലെ സ്ഥിതി അപകടകരമല്ല. ജില്ലയിലെ വലിയ ഡാമുകളായ കക്കി, പമ്പ, മൂഴിയാര്‍ എന്നിവിടങ്ങളിൽ യാഥാക്രമം 31.34 ശതമാനവും 4.78 ശതമാനവും 37.97 ശതമാനവും ജലമാണ് നിലവിലുള്ളത്. ജില്ലയിലെ സ്വകാര്യ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് എൻജിനീയര്‍മാരുമായി യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു. വേനല്‍മഴയില്‍ 117 വീട് ഭാഗികമായും അഞ്ച് വീട് പൂര്‍ണമായും തകര്‍ന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകട സാധ്യത സ്ഥലങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story