തോട്ടം മേഖലയിൽ ഭീതി വിതച്ച് കാട്ടാനകൾ
text_fieldsനെല്ലിയാമ്പതി: കഴിഞ്ഞ ദിവസം ലിലിയിലെ തേയില തോട്ടത്തിനകത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റതോടെ മേഖലയിൽ ഭീതി വ്യാപിച്ചു. പകൽസമയത്തും കാട്ടാന എത്തുമെന്നതിനാൽ ഭയമില്ലാതെ പണിയെടുക്കാനാകാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. ചൂടു വർദ്ധിച്ചതിനാൽ തോട്ടങ്ങളിൽ കാട്ടാനകളെ കാണുന്നത് പതിവായിട്ടുണ്ട്. വനാന്തർഭാഗത്തേക്ക് പോകാൻ ആനക്കൂട്ടം മടിക്കുകയാണ്. കഴിഞ്ഞ ദിവസം പോത്തുപാറ, പാടഗിരി ഭാഗങ്ങളിലെ പാടികൾക്കടുത്തും കാട്ടാനകൾ റോന്തുചുറ്റിയിരുന്നു.
നെല്ലിയാമ്പതി റോഡിന്റെ വശങ്ങളിലും കാട്ടാനകൾ നിൽക്കുന്നത് പതിവാണ്. റോഡിൽ നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം മണിക്കൂറുകൾ കഴിഞ്ഞാണ് വനത്തിലേക്ക് മടങ്ങാറ്. കാട്ടാന ഭീതിമൂലം തെയില തോട്ടങ്ങളിൽ കണ്ണെത്താത്ത ഭാഗത്ത് പണിയെടുക്കാൻ പോകാറില്ലെന്നും ഇവിടുത്തെ തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി ആശുപത്രി വിട്ടിട്ടില്ല. സംഭവം വനം അധികൃതരെ അറിയിച്ചിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

