ഇരുപ്പൂവൽ പാടത്ത് മണ്ണ് ഖനനം വ്യാപകം
text_fieldsകൊല്ലങ്കോട് താമരപ്പാടത്ത് 420 കെ.വി വൈദ്യുത ടവറിനടുത്തെ വയലിൽ നടക്കുന്ന ഖനനം
കൊല്ലങ്കോട്: ഇരുപ്പൂവൽ നെൽപാടത്ത് നിന്ന് മണ്ണ് ഖനനം വ്യാപകമായത് കൃഷിക്ക് തടസ്സമാകുന്നു. ഖനനം420 വൈദ്യുത ലൈനിനും ഭീഷണിയായിട്ടുണ്ട്. കൊല്ലങ്കോട്, സീതാർകുണ്ട് പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന റോഡരികിലുള്ള ഇരുപ്പൂവൽ വയലിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് എടുക്കുന്നത് വ്യാപകമായത്. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് മണ്ണ് എടുക്കൽ തകൃതിയാണ്. ഖനനം ചെയ്ത മണ്ണ് ഇഷ്ടികക്കളങ്ങൾക്കാണ് ഉപയോഗിക്കുന്നത്. തൃശൂരിലെ ഓട് കമ്പനികൾക്കായും മണ്ണ് കടത്തുന്നുണ്ട്. കൊല്ലങ്കോട് മേഖലയിലെ തെന്മലയോരത്ത് സ്വകാര്യ വ്യക്തികളിൽ നിന്ന് വയൽ പാട്ടത്തിനെടുത്തവരും ഖനനം നടത്തുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്ന് തൃശൂർ മാടക്കത്തറയിലേക്ക് പോകുന്ന 420 കെ.വി. വൈദ്യുതലൈനിന് സമീപത്ത് പത്തടിയിലധികം താഴ്ത്തിയാണ് മണ്ണ് എടുത്തിരിക്കുന്നത്. കർഷകർ കൃഷിവകുപ്പിനും വില്ലേജ് ഓഫിസിലും 2025 ഡിസംബറിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ വന്നല്ലാതെ നടപടിയുണ്ടായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയുള്ള ഖനനം നെൽ- പച്ചക്കറി കർഷകർക്കും വലിയ ഭീഷണിയാകുമെന്ന് കർഷകർ പറയുന്നു. താമരപാടത്ത് മഴക്കാലമായാൽ വിനോദസഞ്ചാരികൾ കൂടുതലായി വരുന്നത് പതിവാണ്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവും ഇരുപ്പൂവൽ പാടശേഖരത്തിലാണ് ഒരുക്കുന്നത്. ഇതിനെതിരെയും കൃഷി വകുപ്പധികൃതർ മൗനം പാലിക്കുകയാണ്. കൊല്ലങ്കോട് പ്രദേശത്ത് പത്തിലധികം സ്ഥലങ്ങളിലാണ് പാടങ്ങളിൽ അനധികൃത ഖനനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

