ലഹരിവിരുദ്ധ സ്‌ക്വാഡിലെ പൊലീസുകാർക്ക് അഞ്ചംഗ സംഘത്തിന്റെ മർദനം
text_fieldsവടക്കഞ്ചേരി: റോഡരികിൽ വഴക്കിട്ട സംഘത്തെ പിരിച്ചുവിടാൻ ശ്രമിച്ച ലഹരിവിരുദ്ധ സ്‌ക്വാഡിലെ പൊലീസുകാർക്ക് മർദനമേറ്റു. ആലത്തൂർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡംഗങ്ങളായ സിനീയർ സി.പി.ഒമാരായ കെ. ലൈജു (37), സി.എം. ദേവദാസ് (40) എന്നിവർക്കാണ് മർദനമേറ്റത്. കല്ലുകൊണ്ടുള്ള കുത്തേറ്റ് ലൈജുവിന്റെ തല പൊട്ടി. ഇരുവരും ഇരട്ടക്കുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ ചൂലനൂർ സ്വദേശി അരുൺ (18), പ്രായപൂർത്തിയാകാത്ത നാല് പേർ എന്നിവർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം പാലത്തിന് സമീപമാണ് സംഭവം. ബൈക്കിൽ വരികയായിരുന്നു പൊലീസുകാർ. ഇരുവരും മഫ്ടിയിലായിരുന്നു.
അഞ്ച് പേർ റോഡരികിൽ നിന്ന് വഴക്കിടുന്നത് കണ്ട് പിരിച്ചുവിടാനെത്തിയപ്പോൾ പ്രകോപിതരായ ഇവർ ആക്രമിക്കുകയായിരുന്നു. പൊലീസാണെന്നറിയിച്ചിട്ടും മർദനം തുടർന്നു. സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഘം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. പിടിയിലായ പ്രായപൂർത്തിയാകാത്ത നാല് പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അരുണിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

