പണമിടപാടിനെ ചൊല്ലി അമ്മയെയും മകളെയും തടഞ്ഞുവെച്ച സംഭവം: രണ്ടുപേർ റിമാൻഡിൽ
text_fieldsപാലക്കാട്: പണം ഇടപാടിനെ ചൊല്ലി 11 വയസുകാരിയെയും അമ്മയെയും തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. വടക്കന്തറ ചായക്കാര സ്ട്രീറ്റില്‍ നന്ദകുമാര്‍ (45), സുന്ദര്‍ രാജന്‍ (38) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ചായക്കാര സ്ട്രീറ്റ് സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് കേസ്.
2025 ജൂലൈ മുതല്‍ വിവിധ ഘട്ടങ്ങളിലായി പ്രതികളില്‍ നിന്നും 5.50 ലക്ഷം രൂപ പലിശയ്ക്ക് കടമായി വാങ്ങിയിരുന്നുവെന്നും തുടര്‍ന്ന് പലിശയും തുകയും തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
2026 ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ഓടെ പാലക്കാട്ടെ ഒരു ബേക്കറിയുടെ പരിസരത്ത് വെച്ച് പ്രതികള്‍ പരാതിക്കാരിയേയും 11 വയസുള്ള മകളെയും ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഒരു വാടകവീട്ടില്‍ എത്തിച്ച് വൈകുന്നേരം വരെ തടഞ്ഞുവെച്ചതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരുന്നതായും പരാതിയിലുണ്ട്. പണവും പലിശയും നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ കേസെടുത്ത ടൗണ്‍ നോര്‍ത്ത് പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. സ്ത്രീയുടെ പരാതിയിലും സാമ്പത്തിക ഇടപാട് സംബന്ധിച്ചും രണ്ടുകേസുകള്‍ രജിസ്റ്റ് ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

