Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസി യുവാക്കളെ...

ആദിവാസി യുവാക്കളെ കാണാതായിട്ട് അഞ്ച് വർഷം; എങ്ങുമെത്താതെ അന്വേഷണം

text_fields
bookmark_border
ആദിവാസി യുവാക്കളെ കാണാതായിട്ട് അഞ്ച് വർഷം;  എങ്ങുമെത്താതെ അന്വേഷണം
cancel

ഗോവിന്ദാപുരം: മുതലമട, ചപ്പക്കാട് ലക്ഷം വീട് കോളനിയിൽനിന്ന് ആദിവാസി യുവാക്കളെ കാണാതായി അഞ്ച് വർഷം തികയുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുന്നു. 2021 ആഗസ്റ്റ് 30ന് രാത്രി 10.30ന് ആണ് സാമുവൽ (സ്റ്റീഫൻ -28) അയൽവാസിയായ സുഹൃത്ത് മുരുകേശൻ (28) എന്നിവരെ കാണാതായത്.

കൊല്ലങ്കോട് പൊലീസ് അന്വേഷിച്ചിട്ട് ദുരൂഹത നീങ്ങാത്തതിനാൽ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അന്നത്തെ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി. സുന്ദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. ജില്ല ക്രൈംബ്രാഞ്ചും പരാ ജയപ്പെട്ടതോടെ 2024 ജനുവരിയിൽ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് ഡിവൈ.എസ്.പി കെ.സി. വിനു സ്ഥലം സന്ദർശിച്ച് ദുരൂഹത നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കാണാതായ ദിവസം രാത്രി സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി അന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ 2021 ആഗസ്റ്റ് 30ന് രാത്രി 10.30 മുതൽ സ്വിച്ച് ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഫലവത്തായിരുന്നില്ല. തുടർന്ന് പൊലീസ് നായയെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തി. കാണാതായ രാത്രിയും പൊലീസ് നായ് വരുന്നതിനു മുമ്പും പ്രദേശത്ത് മഴ പെയ്തിരുന്നതിനാൽ ഈ പരിശോധനയും ഫലപ്രദമായില്ല. മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായയെ എത്തിച്ചുള്ള പരിശോധനയിലും നിരാശയായിരുന്നു ഫലം.

ഡ്രോൺ പറത്തിയും വനത്തിലും സ്വകാര്യ തോട്ടങ്ങളിലും തിരച്ചിൽ നടത്തി. ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ പാതാള വരണ്ടി ഉൾപ്പെടെയുള്ളവ കൊണ്ടും തിരച്ചിൽ നടത്തി. അതിനിടെ 2022 ഫെബ്രുവരി 12ന് ആലാംപാടി തോടിനരികിൽ മനുഷ്യ തലയോട്ടി കണ്ടെത്തി. ഇത് കാണാതായവരുടേതാണോ എന്നറിയാൻ തൃശൂരിലെ റീജനൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ബന്ധമൊന്നുമില്ലെന്ന് തെളിഞ്ഞു.

കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് വിവിധ സംഘടനകളും വ്യക്തികളും തുടക്കം മുതൽ തന്നെ ആവശ്യപ്പെടുകയാണ്. തിരോധാനത്തിനുശേഷം സ്റ്റീഫന്റെ പിതാവും മാതാവും സഹോദരനും മരിച്ചതോടെ അനിയൻ രാജു മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. മുരുകേശനെ കാണാതാകുമ്പോൾ ഭാര്യ സംഗീത പ്രസവിച്ച് മൂന്നു മാസം മാത്രമേ ആയിരുന്നുള്ളു. കുഞ്ഞുമായി തമിഴ്നാട് ആളിയാറിലെ ബന്ധുവീട്ടിലാണ് സംഗീത ഇപ്പോൾ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingTribal ManPalakkadlocalnewsKerala
News Summary - Tribal youth missing for five years
Next Story