ട്രാഫിക് എസ്.ഐയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾക്ക് 10 വർഷം കഠിന തടവും പിഴയും
text_fieldsഒറ്റപ്പാലം: നേർച്ചക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ ഒറ്റപ്പാലം ട്രാഫിക് സബ് ഇൻസ്‌പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും സംഘത്തിലുണ്ടായിരുന്ന പൊലീസുകാരെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പനമണ്ണ ഇയ്യംമടക്കൽ വീട്ടിൽ ഫൈസൽ ബാബുവിനെയാണ് (32) ഒറ്റപ്പാലം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് കൂടി അനുഭവിക്കണം.
2017 ഫെബ്രുവരി 24ന് അനങ്ങനടി ദർഗശരീഫിലെ നേർച്ചക്കിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം. പുലർച്ച രണ്ടരക്ക് നേർച്ചയുടെ എഴുന്നള്ളിപ്പ് അനങ്ങനടി ഹൈസ്‌കൂളിന് മുന്നിലെത്തിയപ്പോൾ പ്രതിയും മറ്റൊരു യുവാവുമായി സംഘർഷമുണ്ടായി. ഇത് തടയാനെത്തിയ എസ്.ഐ രാജശേഖരനെ പ്രതി കത്തികൊണ്ട് അടിവയറ്റിൽ കുത്തുകയും കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാർമാരായ പ്രദീപ്, ലത്തീഫ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
പ്രദീപിന് കൈക്ക് പരിക്കേറ്റിരുന്നു. കുത്തിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും പൊലീസുകാരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടക്ക് പരിക്കേൽപ്പിച്ചതിന് രണ്ട് വർഷത്തെ കഠിന തടവും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് രണ്ട് മാസത്തെ കഠിന തടവുമാണ് വിധിച്ചത്. സി.ഐ പി. അബ്ദുൽ മുനീർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ഹരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

