നിയമത്തിന് പുല്ലുവില; സ്കൂൾ സമയങ്ങളിൽ റോഡിൽ ടിപ്പറുകൾ ‘ഹാജർ’
text_fieldsകൊല്ലങ്കോട് ടൗണിൽ സ്കൂൾ സമയത്ത് ചീറിപ്പായുന്ന ടിപ്പറുകൾ
കൊല്ലങ്കോട്: നിയമം കാറ്റിൽ പറത്തി സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ അമിതവേഗതയിൽ പായുന്നു. മംഗലം- ഗോവിന്ദാപുരം, കൊല്ലങ്കോട്-പുതുനഗരം, കൊടുവായൂർ-പാലക്കാട് എന്നീ റോഡു- കളിലാണ് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ചീറിപ്പായുന്നത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ, ആശ്രയം ആർട്സ് കോളജ്, മൂന്ന് എ.എൽ.പി സ്കൂളുകൾ, പെരുമാൾ കോവിൽ ദേവസ്വം യു.പി സ്കൂൾ തുടങ്ങിയ നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന കൊല്ലങ്കോട് പ്രധാന റോഡുകളിലും 4000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന കൊടുവായൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പുതുനഗരം മുസ്ലിം ഹയർ സെക്കൻഡറി സ്കൂൾ ഇസ്ലാമിക് സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളുടെ മുന്നിലൂടെയും രാവിലെ ടിപ്പറുകൾ ചീറിപ്പായുകയാണ്.
രാവിലെ 8.30നും 10നും ഇടയിലും വൈകുന്നേരം 3.30നും അഞ്ചിനും ഇടയിലാണ് ടിപ്പറുകൾക്ക് നിരോധിച്ച് മോട്ടോർ വാഹന വകുപ്പും ജില്ല കലക്ടറും ഉത്തരവിട്ടത്. എന്നാൽ ഇവക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് ടിപ്പറുകൾ റോഡിൽ ഇറങ്ങുന്നത്. ഇത്തരം ടിപ്പറുകൾ മൂലം അപകടങ്ങൾ പതിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് അമിത വേഗതയിൽ സഞ്ചരിച്ച ടിപ്പർ ലോറികൾ കൊല്ലങ്കോട് ടൗണിൽ നാട്ടുകാർ തടഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു.
കൊല്ലങ്കോട്, പുതുനഗരം ടൗണുകളിൽ ട്രാഫിക് നിയന്ത്രിക്കാൻ ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ ടിപ്പറുകൾ തടയാനോ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. നിയമലംഘകരായ ടിപ്പർ ഉടമകൾക്കെതിരെ പൊലീസ് മോട്ടോർ വാഹന വകുപ്പ് എന്നിവ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

