ഉത്തരവുകൾക്ക് പുല്ലുവില; സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞ് ടിപ്പറുകൾ
text_fieldsപുതുനഗരം: ഉത്തരവുകൾക്ക് പുല്ലുവില കൽപിച്ച് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തുകളിൽ വ്യാപകം. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകീട്ട് മൂന്നര മുതൽ അഞ്ച് വരെയും ടിപ്പറുകൾ നിരത്തുകളിൽ ഇറങ്ങരുതെന്ന സർക്കാർ ഉത്തരവിനെ മറികടന്നാണ് ലോറികൾ ചീറിപ്പായുന്നത്. കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂർ ടൗണുകളിൽ പൊലീസ് സാന്നിധ്യമുണ്ടായിട്ടും മാറ്റമൊന്നുമില്ല. ടിപ്പറുകൾ അതിവേഗതയിലാണ് സ്കൂളുകൾക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്. നിയമം ലംഘിക്കുന്ന ലോറികൾക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നോക്കുകുത്തിയാവുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
പുതുനഗരം, മുതലമട, പല്ലശ്ശന, കൊടുവായൂർ, കൊല്ലങ്കോട്, പുതുനഗരം, പനങ്ങാട്ടിരി എന്നിവിടങ്ങളിൽ സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ടിപ്പറുകൾ വർധിക്കുന്നതിനെതിരെ നടപടി ശക്തമാക്കണമെന്ന് പാരൻറ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ പുതുനഗരം, കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ടിപ്പറുകൾ കടന്നുപോയാലും പൊലീസ് പിടികൂടാതെ മൗനത്തിലാകുന്നതായി ആരോപണമുണ്ട്.
എ.ഐ കാമറകൾക്കു മുന്നിലൂടെ സ്കൂൾ സമയങ്ങളിൽ കടക്കുന്ന ടിപ്പർ ലോറികൾ പിടികൂടാൻ സംവിധാനം ഉണ്ടാവണമെന്ന് പാരൻറ്സ് കോഓഡിനേഷൻ ഫോറം യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി, കലക്ടർ, എസ്.പി, ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകി. പ്രസിഡൻറ് സി. ആറുമുഖൻ അധ്യക്ഷത വഹിച്ചു. കുമരേഷ് വന്നൂർ, ലക്ഷ്മണൻ പല്ലാവൂർ, എ.കെ. അജിത് കുമാർ, പി.വി. ഷൺമുഖൻ, ബേബി പുതുനഗരം, ബിന്ദു കൊടുവായൂർ, എ. സാദിഖ്, ലൈല പുതുനഗരം, ഗുരുവായൂരപ്പൻ, താജമ്മ മുജീബ്, വേലുകുട്ടി പെരുവെമ്പ്, എ. കാജാഹുസൈൻ, അബ്‌ദുൾ നാസർ, ചിത്ര തത്തമംഗലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

