പുലിഭീതി: നിരവിൽ കൂടൊരുക്കി വനംവകുപ്പ്
text_fieldsപുലിയെ പിടികൂടാൻ വാക്കോട് നിരവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്
തച്ചമ്പാറ: വാക്കോടും പരിസരങ്ങളിലും പുലിയെ കണ്ടെന്ന പ്രദേശവാസികളുടെ പരാതി കാരണം വനം വകുപ്പ് വാക്കോട് നിരവിൽ കൂട് സ്ഥാപിച്ചു. മാച്ചാന്തോട് ചെന്തണ്ട് റജി സെബാസ്റ്റ്യന്റെ വീടിന്റെ സമീപത്ത് വനാതിർത്തിയിൽ സ്ഥാപിച്ച കൂട് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നിരവിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്. ജൂൺ എട്ടിനാണ് ചെന്തണ്ടിൽ ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ പശുക്കുട്ടിയെ കൊന്ന് പാതി തിന്ന ശേഷം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുലിയെ പിടികൂടാൻ ചെന്തണ്ടിൽ കൂടൊരുക്കിയിരുന്നത്. എന്നാൽ, പുലി കെണിയിൽ കുടുങ്ങിയിരുന്നില്ല. തുടർന്ന് പ്രദേശവാസികൾ, ജനപ്രതിനിധികൾ എന്നിവരുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷമാണ് കൂട് മാറ്റിസ്ഥാപിച്ചത്. കൂട്ടിലെ ഇരക്ക് ഭക്ഷണം നൽകുന്നതിനും നിരീക്ഷിക്കുന്നതിനും പരിസരവാസിയെ ചുമതലപ്പെടുത്തി. പുലിയുടെ സാന്നിധ്യം കണ്ടെത്താൻ പരിസരത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. വാക്കോട് നിരവിൽ പ്രദേശത്ത് പരിശോധന തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

